മധുര: തിരുച്ചന്തൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സ്ക്കന്ദ ഷഷ്ഠി സമയത്ത് ദർശനത്തിനായി അധിക ഫീസ് ഏർപ്പെടുത്തി.തിരുച്ചെന്തൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ എല്ലാ വർഷവും ഐപ്പശി മാസത്തിലാണ് സ്ക്കന്ദ ഷഷ്ഠി ഉത്സവം ആഘോഷിക്കുക. ഇക്കൊല്ലം നവംബർ 2 ന് ആരംഭിച്ച് ആറ് ദിവസങ്ങളിലായി സ്ക്കന്ദ ഷഷ്ഠി ഉത്സവം നടക്കുന്നു. തുടർന്ന് ഏഴാം ദിവസം തിരുകല്യാണം നടക്കും. ശൂരപത്മൻ എന്ന അസുരനെതിരായ മുരുക ഭഗവാൻ നേടിയ വിജയത്തെ അനുസ്മരിപ്പിക്കുന്ന ശൂര സംഹാരം 2024 നവംബർ 7 ന് തിരുച്ചന്തൂർ ബീച്ചിൽ നടക്കും. ഈ ഉത്സവ ദിവസങ്ങളിൽ ഭക്തർ സാധാരണയായി വ്രതമെടുത്ത് ക്ഷേത്രത്തിൽ തങ്ങും. ഈ സ്ക്കന്ദ ഷഷ്ഠി ഉത്സവത്തിൽ പ്രതിദിനം ഒരു ലക്ഷത്തോളം ഭക്തരാണ് തിരുച്ചന്തൂരിൽ എത്തുന്നത്. ഇവരിൽ നിന്ന് ദ്രുത ദർശനത്തിന് വൻ തുക ഈടാക്കാനായിരുന്നു തീരുമാനം.

ഇവിടെ സാധാരണ ദിവസങ്ങളിൽ സൗജന്യ ദർശനമുണ്ട്. എന്നാൽ വേഗ ദർശനത്തിനു Rs. 100/- ഫീസായി ഈടാക്കുന്നു. തിരക്കേറിയ ദിവസങ്ങളിൽ അതേ സൗജന്യ ദർശനത്തിന് 20 രൂപയും വേഗത്തിലുള്ള ദർശനത്തിനു 200/- രൂപയുമാണുള്ളത്.എന്നാൽ ക്ഷേത്ര ഭരണസമിതി 2018 ൽ സ്ക്കന്ദ ഷഷ്ഠി ഉത്സവ വേളയിൽ ഒരാൾക്ക് ദ്രുത ദർശന ഫീസ് 1,000/-, വിശ്വരൂപ ദർശന ഫീസ് ഒരാൾക്ക് Rs. 2,000/-, അഭിഷേകം ദർശന ഫീസ് ഒരാൾക്ക് Rs. 3,000/- എന്നിങ്ങിനെ നിശ്ചയിച്ചു. ഹിന്ദു മത ചാരിറ്റീസ് വകുപ്പ് കമ്മീഷണർ ഇതിൻ പ്രകാരം പിരിച്ചെടുക്കാൻ ഉത്തരവിട്ടെങ്കിലും വ്യാപകമായ എതിർപ്പിനെത്തുടർന്ന് 2018 മുതൽ 2022 വരെ നിരക്ക് വർധന നടപ്പാക്കിയില്ല.
കഴിഞ്ഞ വർഷം 2023 സ്കന്ദ ഷഷ്ഠി ഉത്സവ വേളയിൽ ഒരാൾക്ക് എക്‌സ്‌പ്രസ് ക്യൂ ഫീസ് 1,000/- രൂപ നിരക്കിൽ അധിക ഫീസ് ഈടാക്കിയിരുന്നു. ഇതിനെതിരെ ഭക്തർ പ്രതിഷേധവുമായി രംഗത്തെത്തി. ഇരുന്നൂറോളം ഭക്തരെ അറസ്റ്റ് ചെയ്തു.ഇതേത്തുടർന്ന് ക്ഷേത്ര ഭരണസമിതി ഫീസ് താൽക്കാലികമായി നിർത്തിവച്ചു.
എന്നാൽ വരാനിരിക്കുന്ന സ്കന്ദ ഷഷ്ഠി സമയത്ത് തിരക്ക് നിയന്ത്രിക്കാൻ, ഒരാൾക്ക് അതിവേഗ ദർശന ഫീസ് 1,000/- ഈടാക്കണം എന്നുള്ള തീരുമാനം എടുക്കുകയായിരുന്നു.ഈ ഫീസ് ഉത്സവത്തിന്റെ എട്ട് ദിവസങ്ങളിലും ബാധകമായിരിക്കും . ഇതിനെതിരെ പ്രമുഖ അഭിഭാഷകൻ രാംകുമാർ ആദിതൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് പരിഗണിച്ചു.
“തിരക്ക് നിയന്ത്രിക്കാൻ ഇത്തരത്തിൽ ദർശനത്തിന് അധിക തുക ഈടാക്കുന്നത് തെറ്റാണ്. വ്രതാനുഷ്ഠാനം കഴിഞ്ഞ് ഭഗവാനെ വണങ്ങാനെത്തുന്ന പാവപ്പെട്ട ഭക്തർക്ക് ഏറെ ബുദ്ധിമുട്ടാണ് ഈ തീരുമാനം. അതിനാൽ തിരുച്ചെന്തൂർ സ്കന്ദ ഷഷ്ഠി മഹോത്സവത്തിൽ അധിക ഫീസ് ഈടാക്കുന്നത് തടയണം.
തിരുപ്പതി ക്ഷേത്രത്തിലേത് പോലെ ഭക്തർക്കുള്ള കാത്തിരിപ്പ് ഒഴിവാക്കാൻ ആധാർ അടിസ്ഥാനത്തിൽ ദർശന സമയം വ്യക്തമാക്കുകയും ടോക്കൺ മുൻകൂട്ടി വെബ്‌സൈറ്റ് വഴി നൽകുകയും വേണം. ദർശന ടോക്കൺ നൽകുന്നതിന് പ്രത്യേക കൗണ്ടറുകൾ തുറക്കാൻ ഉത്തരവ് നൽകണം. ” ഹർജിയിൽ പറയുന്നു.
ദർശന ടോക്കൺ നൽകുന്നതിന് ക്ഷേത്ര സമുച്ചയത്തിൽ അഞ്ചിടത്തെങ്കിലും പ്രത്യേക കൗണ്ടറുകൾ തുറക്കാൻ ഉത്തരവിടണമെന്നും അദ്ദേഹം ഹർജിയിൽ പറയുന്നു.
കേസ് പരിഗണിച്ച ജസ്റ്റിസുമാരായ ആർ.സുബ്രഹ്മണ്യൻ, എൽ.വിക്ടോറിയ ഗൗരി എന്നിവരടങ്ങിയ മധുര ബെഞ്ച് പ്രിൻസിപ്പൽ സെക്രട്ടറി, കമ്മീഷണർ, ക്ഷേത്രം ജോയിൻ്റ് കമ്മീഷണർ എന്നിവർക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു . സ്വാമി ദർശനത്തിന് ആയിരം, രണ്ടായിരം എന്നിങ്ങനെയാണ് ഈടാക്കുന്നതെങ്കിൽ പാവപ്പെട്ടവർക്ക് എങ്ങനെ ദർശനം നടത്താനാകുമെന്നും നിങ്ങൾ എന്തിനാണ് ഇത്രയധികം പണം ഈടാക്കുന്നതെന്നും ജഡ്ജിമാർ ചോദിച്ചു. പാവപ്പെട്ടവരെ ഭഗവാനെ പൂജിക്കാൻ അനുവദിക്കണമെന്നും ക്ഷേത്രങ്ങൾ സമ്പന്നർക്ക് മാത്രമാണോയെന്നും ജഡ്ജിമാർ ചോദ്യം ചെയ്തു. ഹിന്ദുമത ചാരിറ്റീസ് കമ്മീഷണറും തൂത്തുക്കുടി ജില്ലാ കളക്ടറും മറുപടി നൽകാൻ ഉത്തരവിടുകയും തുടർന്ന് കേസ് നവംബർ ഏഴിലേക്ക് മാറ്റുകയും ചെയ്തു .















