ശബരിമലയിൽ ഇന്ന് ചിത്തിര ആട്ട വിശേഷം. തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമയുടെ ജന്മദിനത്തിന്റെ ഭാഗമായാണ് ശബരിമലയിൽ തുലാമാസത്തിലെ ചിത്തിര ആഘോഷമാക്കുന്നത്.
ഇന്ന് രാവിലെ അഞ്ചിന് നട തുറന്നു. രാവിലെ ഏഴര വരെയും ഒൻപത് മുതൽ 11 വരെയും നെയ്യഭിഷേകം. 7.30-ന് ഉഷപൂജ തുടർന്ന് ഉദയാസ്തമയപൂജ, ലക്ഷാർച്ചന, 25 കലശം, കളാഭിഷേകം, ഉച്ചപൂജ എന്നിവ നടത്തും. വൈകുന്നേരം 6.30-ന് ദീപാരാധന, 6.45-ന് പടിപൂജ, പുഷ്പാഭിഷേകം, അത്താഴപൂജ എന്നിവയ്‌ക്ക് ശേഷം രാത്രി പത്തിന് നടയടയ്‌ക്കും. മണ്ഡല മഹോത്സവത്തിനായി നവംബർ 15-ന് വൈകുന്നരേം അഞ്ചിന് നട തുറക്കും.
ഇന്നലെ വൈകുന്നേരം അഞ്ച് മണിക്കാണ് ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറന്നത്. തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി മഹേശ് നമ്പൂതിരി നടതുറന്ന് ദീപം തെളിച്ചു. തുടർന്ന് പതിനെട്ടാംപടി ഇറങ്ങി ഹോമകുണ്ഡത്തിൽ അഗ്നി ജ്വലിപ്പിച്ചു. വൻ ഭക്തജന തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്.
ശബരിമലയുടെ വികസനത്തിൽ നിർണായക പങ്ക് വഹിച്ച ബലരാമവർമയാണ് മണ്ഡലപൂജയ്‌ക്ക് ചാർത്താനുള്ള തങ്ക അങ്കി നടയിൽ സമർപ്പിച്ചത്. ഈ തങ്ക അങ്കിയാണ് സന്നിധാനത്ത് എത്തിച്ച് മണ്ഡലപൂജയ്‌ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുന്നതും. തിരുവിതാംകൂറിലെ അവസാനത്തെ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് തന്റെ പിറന്നാൾ ദിനത്തിൽ ശബരിമല ദർശനം നടത്തി വിശേഷാൽ പൂജകൾ നടത്തിയിരുന്നു. അദ്ദേഹത്തിന്റെ മരണശേഷവും ഇത് തുടരുന്നു.















