തിരുച്ചെന്തൂർ: ശ്രീമുരുകന്റെ ആറ് പടൈ വീടുകളിലെ രണ്ടാമത്തെ വീടായ തിരുച്ചെന്തൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ സ്‌കന്ദഷഷ്ഠി മഹോത്സവത്തിന്റെ വിശേഷാൽ ചടങ്ങായ ശൂരസംഹാരം നാളെ (നവംബർ 7ന്) നടക്കും.
ഭഗവാൻ സുബ്രഹ്മണ്യൻ ശൂരപദ്മാസുരനെ നിഗ്രഹിച്ച ദിനമാണ് സ്കന്ദ ഷഷ്ഠി. ഭഗവാൻ സ്കന്ദൻ കാർത്തികമാസത്തെ ഷഷ്ഠി നാളിൽ അസുരനായ ശൂരപത്മനെയും സഹോദരന്മാരായ സിംഹമുഖനെയും താരകാസുരനെയും പരാജയപ്പെടുത്തി എന്ന് സ്കാന്ദപുരാണം പറയുന്നു. ഇക്കാരണത്താൽ സ്കന്ദ ഷഷ്ഠിക്ക് ശൂരൻപോര് അഥവാ ശൂരസംഹാരം എന്നും പറയുന്നു.ഇരുട്ടിന്റെയും ദുഷ്ടശക്തികളുടെയും നാശത്തെ പ്രതീകപ്പെടുത്തുന്ന ശൂര സംഹാരം തമിഴ്‌നാട്ടിലെ സുബ്രഹ്മണ്യ ക്ഷത്രങ്ങളിലെ പ്രധാനപ്പെട്ട ഉത്സവമാണ്.
തിരുച്ചെന്തൂരിൽ ഇത് കാണാനായി ഇന്നേ ഭക്തർ തടിച്ചുകൂടാൻ തുടങ്ങിയിട്ടുണ്ട്.
തിരുച്ചെന്തൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ സ്‌കന്ദഷഷ്ഠി മഹോത്സവം 2ന് യാഗശാല പൂജകളോടെയാണ് ആരംഭിച്ചത്.നാളെ (7ന്) വൈകിട്ട് 4.30ന് തിരുച്ചെന്തൂർ കടപ്പുറത്ത് ഉത്സവത്തിന്റെ സമാപന പരിപാടിയായ സ്‌കന്ദഷഷ്ഠി ശൂരസംഹാരം നടക്കും.

ഇപ്പോൾ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സംസ്ഥാനത്തിന് പുറത്തുനിന്നും വിദേശത്തുനിന്നും ഭക്തർ ക്ഷേത്രത്തിലെത്തി സ്‌കന്ദഷഷ്ഠി വ്രതമനുഷ്ഠിക്കുന്നു. ക്ഷേത്ര സമുച്ചയം ഭക്തരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ക്യാമറകളുടെ സഹായത്തോടെ കടൽത്തീരത്തും ക്ഷേത്ര പരിസരത്തും പോലീസ് വകുപ്പ് നിരീക്ഷണം നടത്തുന്നുണ്ട്. തീരത്ത് നാവിക സേനാംഗങ്ങളും സുരക്ഷാ ജോലിക്ക് നിയോഗിക്കപ്പെട്ടിട്ടുണ്ട് .
നാളെ പുലർച്ചെ ഒന്നിന് നടതുറക്കൽ, 1.30ന് വിശ്വരൂപ ദീപാരാധന, രണ്ടിന് ഉദയമാർത്താണ്ഡ അഭിഷേകം, ഒമ്പതിന് ഉച്ചിക്കാല അഭിഷേകം, ഉച്ചയ്‌ക്ക് ഒന്നിന് ദീപാരാധന. വൈകിട്ട് നാലരയോടെ തിരുച്ചെന്തൂർ കടപ്പുറത്ത് ശൂരപത്മനെ വധിക്കുന്ന ശൂരസംഹാര പരിപാടി നടക്കും.















