ആലപ്പുഴ: സൈബർ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസ്. സൈബർ കുറ്റകൃത്യങ്ങളുടെ രീതിയും സ്വഭാവവും മാറുന്നുവെന്നും തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ ജാഗ്രത വേണമെന്നും ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ വർഷം, ആലപ്പുഴയിൽ മാത്രം 94 കേസുകളാണ് രജിസ്റ്റർ ചെയ്തത്. എന്നാൽ, ഈ വർഷം ഇതുവരെ 251 കേസുകളാണ് രജിസ്റ്റർ ചെയ്തത്. സൈബർ തട്ടിപ്പിലൂടെ 34. 53 കോടി രൂപ നഷ്ടം രേഖപ്പെടുത്തി. ഇതിൽ 82 ലക്ഷം മാത്രമാണ് തിരികെ ലഭിച്ചത്. 1,922 ഓൺലൈൻ തട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത് 1,028 ആയിരുന്നു.
നിക്ഷേപക തട്ടിപ്പ്, കെവൈസി അപ്ഡേറ്റ് തട്ടിപ്പ്, വീട്ടിലിരുന്ന് പണം സമ്പാദിക്കാം തുടങ്ങിയ പല രീതിയിലാണ് സൈബർ തട്ടിപ്പുകാർ ജനങ്ങളെ കബളിപ്പിക്കുന്നത്. ഉദ്യോഗാർത്ഥികളെ ഓൺലൈൻ റിക്രൂട്ട്മെന്റ് നടത്തി തട്ടിപ്പ് നടത്തുന്ന കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം പരാതികളിൽ എട്ട് ഏജന്റുമാർക്കെതിരെ നിയമനടപടി സ്വീകരിച്ചു.
ആധികാരികത ഉറപ്പുവരുത്തിയതിന് ശേഷം മാത്രം ഓൺലൈൻ പണമിടപാടുകൾ നടത്തുക. ബാങ്ക് അക്കൗണ്ട്, പാൻ കാർഡ്, ക്രെഡിറ്റ്- ഡെബിറ്റ് കാർഡ്, എടിഎം കാർഡുകൾ എന്നിവ സംബന്ധിച്ചുള്ള പ്രശ്നങ്ങൾ ബാങ്കുമായി ബന്ധപ്പെട്ട് പരിഹരിക്കണം. കബളിപ്പിക്കപ്പെട്ടതായി സൂചന ലഭിച്ചാൽ ഉടൻ തന്നെ പൊലീസിനെ അറിയിക്കണമെന്നും മുന്നറിയിപ്പ് നൽകി.















