മോസ്‌കോ: യുക്രെയ്‌നുമായുള്ള യുദ്ധം സംബന്ധിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഡോണൾഡ് ട്രംപും ഫോണിൽ സംസാരിച്ചുവെന്ന തരത്തിൽ പുറത്തുവന്ന റിപ്പോർട്ടുകൾ തള്ളി റഷ്യ. തീർത്തും തെറ്റായ വാർത്തയാണ് പുറത്ത് വന്നിരിക്കുന്നതെന്നും, അത്തരത്തിൽ ഇരു നേതാക്കളും തമ്മിൽ ഒരു ഫോൺ കോളും നടന്നിട്ടില്ലെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചു.
യുക്രെയ്നിൽ കൂടുതൽ ഇടങ്ങളിലേക്ക് യുദ്ധം വ്യാപിപ്പിക്കരുതെന്ന് ട്രംപ് പുടിനോട് പറഞ്ഞതായി വാഷിംഗ്ടൺ പോസ്റ്റ് ആണ് റിപ്പോർട്ട് ചെയ്തത്. ഫ്ളോറിഡയിലെ മാർ ല ലാഗോയിൽ നിന്നാണ് ട്രംപ് പുടിനെ വിളിച്ചതെന്നും റിപ്പോർട്ടിൽ അവകാശപ്പെട്ടിരുന്നു. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുമായി ട്രംപ് കഴിഞ്ഞ ദിവസം ഫോൺ സംഭാഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുടിനുമായും അദ്ദേഹം സംസാരിച്ചുവെന്ന വാർത്ത പുറത്ത് വന്നത്. യുദ്ധങ്ങൾ തുടങ്ങാനല്ല, മറിച്ച് അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് വിജയപ്രഖ്യാപനത്തിന് പിന്നാലെ ട്രംപ് പറഞ്ഞത്.
ട്രംപ് അധികാരത്തിലെത്തിയാൽ യുക്രെയ്നെ തളയുമെന്ന തരത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇത് തള്ളിക്കൊണ്ടാണ് യുക്രെയ്ന് പിന്തുണ നൽകിയും, പോരാട്ടം അവസാനിപ്പിക്കാനുള്ള സഹായം നൽകുമെന്ന് ഉറപ്പാക്കിയും ട്രംപ് സംസാരിച്ചത്. 25 മിനിറ്റോളം സമയം ഇരുവരും സംസാരിച്ചതായും, ഇലോൺ മസ്‌കും ഈ സംഭാഷണത്തിൽ ഇവർക്കൊപ്പം ചേർന്നതായും റിപ്പോർട്ടുകൾ പറയുന്നു. ജനുവരി 20ന് അധികാരത്തിലേറിയാലുടൻ യുക്രെയ്ന് കഴിയാവുന്ന സഹായങ്ങളെല്ലാം നൽകുമെന്നാണ് ട്രംപിന്റെ വാഗ്ദാനം.















