മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ വധഭീഷണി മുഴക്കിയ കേസിൽ ഛത്തീസ്ഗഡിലെ റായ്പൂരിൽ നിന്ന് ഒരാളെ അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്. ഛത്തീസ്ഗഡ് സ്വദേശിയും അഭിഭാഷകനുമായ മുഹമ്മദ് ഫൈസാൻ ഖാൻ ആണ് അറസ്റ്റിലായത്. കഴിഞ്ഞയാഴ്ചയാണ് ഇയാൾ ബാന്ദ്ര പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ഷാരൂഖ് ഖാനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയത്. കൊല്ലാതിരിക്കണമെങ്കിൽ 50 ലക്ഷം രൂപ നൽകണമെന്നും ഇയാൾ ആവശ്യപ്പെട്ടിരുന്നു.
ഭാരതീയ ന്യായ സംഹിത സെക്ഷൻ 308(4), 351(3)(4) എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് ഫൈസാന്റേതാണ് ഫോൺ എന്ന് കണ്ടെത്തുന്നത്. തുടർന്ന് ഇയാളോട് അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. ഇതോടെയാണ് മുഹമ്മദിന്റെ വീട്ടിലെത്തി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
എന്നാൽ ഈ സംഭവത്തിൽ താൻ നിരപരാധിയാണെന്നും, വധഭീഷണി മുഴക്കിയെന്ന് പൊലീസ് പറയുന്ന സമയത്ത് ഫോൺ നഷ്ടപ്പെട്ടിരുന്നു എന്നുമാണ് മുഹമ്മദ് അവകാശപ്പെടുന്നത്. ഫോൺ കാണാതായതോടെ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നുവെന്നും ഇയാൾ പറയുന്നു. തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ഫോണിൽ നിന്നും ഭീഷണി സന്ദേശം പോയതെന്നും ഇയാൾ പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിലും ഷാരൂഖിന് നേരെ വധഭീഷണി ഉയർന്നിരുന്നു. തുടർന്ന് മുംബൈ പൊലീസ് അദ്ദേഹത്തിന് വൈ+ ലെവൽ സുരക്ഷ ഒരുക്കുകയും ചെയ്തിരുന്നു.















