തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതോടെ കേരളത്തിൽ മഴ ശക്തമാകുമെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. ശബരിമലയിൽ പമ്പയിലും സന്നിധാനത്തും നിലയ്‌ക്കലും മഴ ശക്തമാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോട്ടയം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിലും മഴ കനക്കും. തെക്കൻ തമിഴ്നാടിനും ലക്ഷദ്വീപിനും മുകളിലായി രണ്ട് ചക്രവാതച്ചുഴികൾ സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ സ്വാധീനഫലത്താലാണ് മഴ കനക്കുന്നത്.
ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേരള-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ പേപ്പാറ ഡാമിന്റെയും അരുവിക്കര ധാമിന്റെയും പരിസരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കഴിഞ്ഞ ദിവസം പേപ്പാറ ഡാമിന്റെ നാല് ഷട്ടറുകൾ 10 സെന്റിമീറ്റർ വരെയും അരുവിക്കര ഡാമിന്റെ അഞ്ച് ഷട്ടറുകൾ 30 സെന്റിമീറ്റർ വരെയും ഉയർത്തിയിരുന്നു.















