ഓരോ 21 മണിക്കൂർ കൂടുമ്പോഴും പുതുവർഷം ആഘോഷിക്കുന്ന ഒരു ഗ്രഹത്തെ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. TOI-3261 b എന്ന് വിളിക്കപ്പെടുന്ന എക്സോപ്ലാനറ്റിനെയാണ് ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തിയത്. നെപ്റ്റ്യൂണിന്റെ വലുപ്പമുള്ളതാണ് ഈ ഗ്രഹം. കഠിനമായ ചൂടാണ് ഗ്രഹത്തിൽ അനുഭവപ്പെടുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. സതേൺ ക്വീൻസ്‌ലാൻ്റ് സർവകലാശാലയിലെ എമ്മ നാബി എന്ന ശാസ്ത്രജ്ഞനാണ് പഠനത്തിന് നേതൃത്വം നൽകിയത്.
ഗ്രഹ രൂപീകരണത്തെക്കുറിച്ചുള്ള ശാസ്ത്രലോകത്തിന്റെ അനുമാനങ്ങളെ തച്ചുടയ്‌ക്കുന്നതാണ് പുതിയ കണ്ടെത്തൽ. TOI-3261 b അതിന്റെ വളരെ അടുത്ത ഭ്രമണപഥത്തിലാണ് പരിക്രമണം ചെയ്യുന്നത്. ഇക്കാരണത്താലാണ് മണിക്കൂറുകൾക്കുള്ളിൽ ഒരു വർഷം പൂർത്തിയാക്കുന്നത്. ഭൂമി സൂര്യനെ ചുറ്റാൻ എടുക്കുന്ന സമയത്തെയാണ് ഒരു വർഷമെന്ന് പറയുന്നത്. ഗ്രഹങ്ങൾക്ക് അവയുടെ നക്ഷത്രങ്ങളോട് വളരെ അടുത്ത നിലനിൽക്കാൻ സാധിക്കില്ലെന്ന സിദ്ധാന്തത്തെയാണ് പുതിയ ഗ്രഹം വെല്ലുവിളിക്കുന്നത്.
ഏകദേശം 6.5 ബില്യൺ വർഷം പഴക്കമുള്ളതാണ് പുതിയ ഗ്രഹമെന്നാണ് വിലയിരുത്തൽ. വ്യാഴത്തിന്റെ വലുപ്പമുള്ള വലിയ വാതക ഭീമൻ ആയാകും ആദ്യം ഈ ഗ്രഹം രൂപപ്പെട്ടത്. കാലക്രമേണ ഗ്രഹത്തിൽ പിണ്ഡം നഷ്ടപ്പെട്ടാന്നാണ് അനുമാനം. നെപ്‌ട്യൂണിനേക്കാൾ ഇരട്ടി സാന്ദ്രതയുള്ളതാണ് TOI-3261 b. ഭാരമേറിയ അന്തരീക്ഷ മൂലകങ്ങൾ മാത്രമേ ഇതിൽ നിലനൽക്കൂവെന്ന സൂചനയാണ് സാന്ദ്രത നൽകുന്നത്. പുതിയ ഗ്രഹത്തെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്താനൊരുങ്ങുകയാണ് ശാസ്ത്രലോകം.















