കരുനാഗപ്പള്ളി; സിപിഎം ലോക്കൽ സമ്മേളനത്തിന് എത്തിയ നേതാക്കളെ പ്രവർത്തകർ പൂട്ടിയിട്ടു. കരുനാഗപ്പള്ളി കുലശേഖരപുരം നോർത്ത് ലോക്കൽ കമ്മിറ്റി സമ്മേളനത്തിന് എത്തിയ നേതാക്കളെയാണ് പ്രവർത്തകർ പൂട്ടിയിട്ടത്.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സോമപ്രസാദ്, കെ. രാജഗോപാൽ എന്നിവരെയാണ് ഒരു വിഭാഗം പ്രവർത്തകർ പൂട്ടിയിട്ടത്. കയ്യാങ്കളിയെ തുടർന്ന് സമ്മേളനം അലങ്കോലപ്പെടുകയും ചെയ്തു. ലോക്കൽ കമ്മിറ്റിയിലേക്ക് മത്സരം വേണമെന്ന അഭിപ്രായമുയർന്നതോടെ ഒരു വിഭാഗം പ്രതിഷേധവുമായെത്തുകയായിരുന്നു. ഔദ്യോഗിക പക്ഷത്തിന് ഭൂരിപക്ഷമുള്ള ലോക്കൽ കമ്മിറ്റിയാണ് കുലശേഖരപുരം നോർത്ത്.
സംസ്ഥാന നേതാക്കൾ ഇടപെട്ടിട്ടും പ്രവർത്തകർ പിൻവാങ്ങാൻ തയ്യാറായില്ല. ഏകാധിപത്യം തുലയട്ടെ എന്ന് മുദ്രാവാക്യം വിളിച്ച് ഇവർ ഹാളിനുളളിൽ നിലയുറപ്പിക്കുകയായിരുന്നു. നേതാക്കൾ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് സമ്മേളനം നിർത്തിവെച്ചു. നേരത്തെയും ഈ സമ്മേളനം നിശ്ചയിച്ചെങ്കിലും തർക്കത്തെ തുടർന്ന് നടത്താനാകാതെ മാറ്റിവെക്കുകയായിരുന്നു.
കയ്യാങ്കളിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് സമ്മേളനം വീണ്ടും നിർത്തിവെച്ചത്. മണിക്കൂറുകളോളം സ്ഥലത്ത് സംഘർഷാവസ്ഥയായിരുന്നു. മുദ്രാവാക്യം വിളികളോടെ പ്രവർത്തകർ വേദിക്ക് പുറത്തും നിലയുറപ്പിച്ചു. നേതാക്കളെ പ്രതിഷേധ മുദ്രാവാക്യം വിളികളോടെയാണ് ഇവർ പുറത്തിറക്കിയത്.
മാർച്ചിൽ സിപിഎം സംസ്ഥാന സമ്മേളനം നടക്കേണ്ട ജില്ലയാണ് കൊല്ലം. ഇവിടെയാണ് കരുനാഗപ്പളളി ഏരിയാ കമ്മിറ്റിക്ക് കീഴിലുളള ഭൂരിഭാഗം ലോക്കൽ സമ്മേളനങ്ങളും നടത്താൻ കഴിയാത്ത സ്ഥിതിയുളളത്. കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി തൊടിയൂരിലെ ലോക്കൽ സമ്മേളനവും അലങ്കോലപ്പെട്ടിരുന്നു. ലോക്കൽ കമ്മിറ്റിയിലേക്ക് മത്സരം ഉണ്ടായതോടെയാണ് ഇവിടെയും തർക്കം ഉടലെടുത്തത്. നേതൃത്വം ഏകപക്ഷീയമായി ലോക്കൽ കമ്മിറ്റി അംഗങ്ങളെ നിശ്ചയിച്ചതിനെതിരെയായിരുന്നു പ്രതിഷേധം.















