തിരുവനന്തപുരം: സർക്കാർ സർവ്വീസിലിരുന്ന് ക്ഷേമപെൻഷൻ വാങ്ങിയ ജീവനക്കാർക്കെതിരെ വകുപ്പ് തലത്തിൽ അച്ചടക്ക നടപടിയെടുക്കാൻ സർക്കാർ തീരുമാനം. ഗുരുതരമായ വീഴ്ച ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. സർക്കാർ ജീവനക്കാർ കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
അനർഹർ ക്ഷേമപെൻഷൻ പട്ടികയിൽ കയറിക്കൂടാൻ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകും. അനർഹമായി പെൻഷൻ വാങ്ങുന്ന ജീവനക്കാർ അല്ലാത്തവർക്കെതിരെയും നടപടിയെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. മരണപ്പെട്ടവരെ അതാത് സമയത്ത് കൺകറിങ്ങ് മസ്റ്ററിങ്ങ് നടത്തി ലിസ്റ്റിൽ നിന്ന് ഒഴിവാക്കും. വാർഷിക മസ്റ്ററിങ്ങ് നിർബന്ധമാക്കുകയും ഇതിന് ഫെയ്‌സ് ഓതൻറിക്കേഷൻ സംവിധാനം ഏർപ്പെടുത്താനും യോഗം തീരുമാനിച്ചു. വരുമാന സർട്ടിഫിക്കറ്റ്, ആധാർ സീഡിങ്ങ് എന്നിവ നിർബന്ധമാക്കും.
സർക്കാർ സർവ്വീസിൽ കയറിയ ശേഷം മസ്റ്ററിങ്ങ് നടത്തി ആനുകൂല്യം കൈപ്പറ്റുന്നത് അശ്രദ്ധയല്ലെന്ന് മുഖ്യമന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടി. തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ ക്ഷേമപെൻഷൻകാരുടെ അർഹത വിലയിരുത്താനും ധനവകുപ്പ് പരിശോധന തുടരാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
യോഗത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാം, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ വി സാംബശിവറാവു, ഐകെഎം എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. സന്തോഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാനത്തെ 1458 സർക്കാർ ജീവനക്കാർ സാമൂഹ്യസുരക്ഷാ പെൻഷനും കൈപ്പറ്റുന്നുവെന്നാണ് കണ്ടെത്തിയത്. സർക്കാർ സംവിധാനങ്ങളുടെ വിശ്വാസ്യത പോലും ചോദ്യം ചെയ്യപ്പെട്ട തട്ടിപ്പിൽ അനർഹമായ പണം വാങ്ങിയവരുടെ പട്ടിക സർക്കാർ പുറത്തുവിടാത്തതിലും പ്രതിഷേധമുയർന്നിരുന്നു. അസിസ്റ്റന്റ് പ്രൊഫസർമാരും ഹയർസെക്കൻഡറി അദ്ധ്യാപകരും വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളിലെയും ഉൾപ്പെടെ സകല സർക്കാർ വകുപ്പുകളിലെയും ജീവനക്കാരും ഉൾപ്പെട്ടതായി ധനവകുപ്പ് അറിയിച്ചിരുന്നു.
ആരോഗ്യ വകുപ്പിലാണ് ഇത്തരത്തിൽ ഏറ്റവും കൂടുതൽ ക്ഷേമപെൻഷൻ വാങ്ങുന്നവർ ഉള്ളത്. 373 പേർ. പൊതുവിദ്യാഭ്യാസ വകുപ്പാണ് രണ്ടാം സ്ഥാനത്ത്. 224 പേർ. മെഡിക്കൽ എഡ്യുക്കേഷൻ വകുപ്പിൽ 124 പേരും, ആയൂർവേദ വകുപ്പിൽ (ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ) 114 പേരും, മൃഗസംരണക്ഷ വകുപ്പിൽ 74 പേരും, പൊതു മരാമത്ത് വകുപ്പിൽ 47 പേരും ക്ഷേമ പെൻഷൻ വാങ്ങുന്ന സർക്കാർ ജീവനക്കാരാണ്.















