ന്യൂഡൽഹി: ഏറെ വിവാദങ്ങൾക്ക് വഴിവച്ച സംഭവമായിരുന്നു അദാനി ഗ്രൂപ്പിനെതിരെ അമേരിക്കൻ അന്വേഷണ ഏജൻസി സമർപ്പിച്ച കുറ്റപത്രം. സംഭവത്തിൽ അദാനിഗ്രൂപ്പ് നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ FBI-യുടെ ആരോപണങ്ങളിൽ വ്യക്തിപരമായി പ്രതികരിക്കാൻ ഗൗതം അദാനി തയ്യാറായിരുന്നില്ല. ഇപ്പോൾ തന്റെ മറുപടി ഔദ്യോഗികമായി പങ്കുവച്ചിരിക്കുകയാണ് അദാനി.
ഇത്തരം ആക്രമണങ്ങൾ തങ്ങളെ കൂടുതൽ ശക്തരാക്കി മാറ്റുക മാത്രമാണ് ചെയ്യുന്നതെന്നായിരുന്നു ഗൗതം അദാനിയുടെ പ്രതികരണം. ജയ്പൂരിൽ നടന്ന 51-ാമത് ജെം&ജ്വല്ലറി അവാർഡ്സിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരുപാട് വിജയങ്ങൾ നേടിയിട്ടുണ്ടെങ്കിലും നിരവധി വെല്ലുവിളികളും ഞങ്ങൾക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷെ, ഈ വെല്ലുവിളികളൊന്നും തന്നെ ഞങ്ങളെ തകർത്തിട്ടില്ല. പകരം, ഞങ്ങളെ കൂടുതൽ ശക്തരാക്കി മാറ്റി. ഞങ്ങളുടെ തത്വങ്ങളോട് ഞങ്ങൾ പുലർത്തുന്ന പ്രതിജ്ഞാബദ്ധത അതുപോലെ തന്നെ ശക്തമായി തുടരും. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് അടുത്തിടെ സംഭവിച്ചത്. അമേരിക്കയിൽ നിന്ന് ഒരുകൂട്ടം ആരോപണങ്ങൾ നേരിട്ടു. എനിക്ക് പറയാനുള്ളത് എന്തെന്നാൽ, ഓരോ വെല്ലുവിളികളും ഞങ്ങളെ ശക്തരും കൂടുതൽ കരുത്തുറ്റവരുമാക്കി മാറ്റിയിട്ടേയുള്ളൂ.. – ഗൗതം അദാനി പറഞ്ഞു.
ലോകത്തെ ഏറ്റവും സമ്പന്നരായ വ്യവസായികളിൽ ഒരാളായ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പിനെതിരെ ഗുരുതരമായ ആരോപണങ്ങളായിരുന്നു അമേരിക്ക ഉന്നയിച്ചത്. കോടിക്കണക്കിന് രൂപയുടെ സൗരോർജ പദ്ധതിക്കായി നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിന് വേണ്ടി ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി. തുടർന്ന് നുണ പറഞ്ഞ് അമേരിക്കൻ നിക്ഷേപകരിൽ നിന്നും കോടിക്കണക്കിന് രൂപയുടെ നിക്ഷേപം സ്വീകരിച്ചുവെന്നുമാണ് അദാനി ഗ്രൂപ്പിനെതിരെ എഫ്ബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. എന്നാൽ ഇതെല്ലാം അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് അദാനി ഗ്രൂപ്പ് പ്രതികരിച്ചിരുന്നു. കേസിനെതിരെ നിയമപരമായി പോരാടുമെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്.















