ചെന്നൈ: തമിഴ്‌നാട്ടില്‍ ദുരിതംവിതച്ച ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് ദുര്‍ബലമായി തീവ്രന്യൂനമര്‍ദമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പലയിടത്തും ശക്തമായ കാറ്റും മഴയും വെള്ളപ്പൊക്കവുമുണ്ടായി. പുതുച്ചേരി തീരത്താണ് ആദ്യം ചുഴലിക്കാറ്റ് വീശിയത്.
അതിശക്തമായ മഴയെ തുടർന്ന് തമിഴ്‌നാട്, തെക്കൻ ആന്ധ്രാപ്രദേശ്, കേരളം, ഉൾനാടൻ കർണാടകയുടെ പല ഭാഗങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പുതുച്ചേരിയിൽ കഴിഞ്ഞ 30 വർഷത്തിനിടയിൽ കണ്ടിട്ടില്ലാത്ത റെക്കോർഡ് മഴയാണ് പെയ്യുന്നത് .ഞായർ രാവിലെ ഒമ്പത് വരെയുള്ള 24 മണിക്കൂറിൽ 46 സെന്റീമീറ്റർ മഴയാണ് പെയ്‌തിറങ്ങിയത്.
ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപട്ട്, കാഞ്ചീപുരം, വില്ലുപുരം, കല്ല്കുറിച്ചി, കടലൂർ ജില്ലകളിലും പുതുച്ചേരി, റാണിപ്പേട്ട്, തിരുവണ്ണാമലൈ, വെല്ലൂർ, പെരമ്പല്ലൂർ, അരിയല്ലൂർ, തഞ്ചാവൂർ, തിരുവാരൂർ, മൈലാടുതുറൈ, നാഗപട്ടണം ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
4,153 ബോട്ടുകൾ തീരത്തേക്ക് മടങ്ങിയിട്ടുണ്ടെന്നും , 2,229 ദുരിതാശ്വാസ ക്യാമ്പുകൾ തയ്യാറാണെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.ചെന്നൈയിലെ പ്രശസ്തമായ മറീന ബീച്ചിലും മഹാബലിപുരം ബീച്ചിലും ആളുകൾക്ക് പ്രവേശനം നിയന്ത്രിക്കാൻ പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചു. ചെന്നൈയിൽ നിന്ന് തിരുപ്പതിയിലേക്കുള്ള 20 വിമാനങ്ങൾ റദ്ദാക്കി
കടലൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ 23 സെൻ്റീമീറ്റർ, ചെന്നൈ വിമാനത്താവളത്തിൽ 14 സെൻ്റീമീറ്റർ, യേർക്കാട് 14 സെൻ്റീമീറ്റർ, ചെന്നൈ (മീനമ്പാക്കം) 11 സെൻ്റീമീറ്റർ, ചെന്നൈ (നുങ്കമ്പാക്കം), വെല്ലൂർ 11 സെൻ്റീമീറ്റർ, തിരുപ്പത്തൂർ 8 സെ.മീ. ധർമ്മപുരിയിലും സേലത്തും യഥാക്രമം 5 സെ.മീ. മഴ പെയ്തിട്ടുണ്ട്.
പുതുച്ചേരിയിലെ പ്രളയബാധിത പ്രദേശങ്ങളിൽ കഴിഞ്ഞ രണ്ട് മണിക്കൂറിനുള്ളിൽ നൂറിലധികം പേരെ ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തി. പുതുച്ചേരിയിലെ കൃഷ്ണനഗറിലെ ചില പ്രദേശങ്ങളിൽ ജലനിരപ്പ് അഞ്ചടിയിലെത്തിയിട്ടുണ്ട്. അഞ്ഞൂറോളം വീടുകളിൽ കുടുങ്ങിക്കിടക്കുന്നവരെ സൈന്യം രക്ഷപ്പെടുത്തി.















