എറണാകുളം: ശബരിമലയിൽ പ്രായമായവർക്കും കുട്ടികൾക്കും പ്രത്യേക ക്യൂ വേണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിൽ ചോദ്യങ്ങൾ ഉന്നയിച്ച് ദേവസ്വം ബെഞ്ച്. തീർത്ഥാടകർക്ക് നിലവിൽ പ്രത്യേക ക്യൂ ഉണ്ടെന്നും ഏത് സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടതെന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു.
ഇതിനുപുറമെ എരുമേലിയിൽ വഴിപാട് സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നുവെന്ന ഹർജിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കോട്ടയം ജില്ലാ കളക്ടർ സാവകാശം തേടിയിരുന്നു. ഇതേത്തുടർന്ന് വിഷയം വീണ്ടും പരിഗണിക്കാനായി വെള്ളിയാഴ്ചയിലേക്ക് മാറ്റി. ദേവസ്വം ബോർഡ് നിശ്ചയിച്ചതിലധികം പണം ഈടാക്കുന്നുവെന്നാണ് ഹർജിയിലെ ആക്ഷേപം.
എരുമേലിയിലെ വഴിപാട് സാധനങ്ങളുടെ വിലവിവരങ്ങൾ അറിയുന്നതിനായി കഴിഞ്ഞ ദിവസം കോട്ടയം സബ് കളക്ടർ യോഗം ചേർന്നിരുന്നു. എരുമേലിയിൽ അയ്യപ്പ ഭക്തർ പേട്ട തുള്ളുന്നതിനും ശബരിമലയിലേക്കുള്ള വഴിപാട് സാമഗ്രികൾക്ക് കൊള്ള വില ഈടാക്കാതിക്കാൻ വില ഏകീകരണത്തിന് ശ്രമം നടന്നിരുന്നു.
എന്നാൽ എരുമേലി ജമാഅത്തിന്റെയും താൽക്കാലിക വ്യാപരികളുടെയും എതിർപ്പിനും സമ്മർദ്ദത്തിനും വഴങ്ങി ശരം, ഗദ, വാൾ, കിരീടം, കുങ്കുമം തുടങ്ങിയവയ്‌ക്ക് ജില്ലാ ഭരണകൂടം കൊള്ള വിലയായ 35 രൂപ വീതം നിശ്ചയിക്കുകയായിരുന്നു.
അതേസമയം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ശബരിമലയിലേക്കെത്തുന്ന തീർത്ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു. തീർത്ഥാടകർ പമ്പയിൽ കുളിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മഴയും കനത്ത മൂടൽ മഞ്ഞിനെയും തുടർന്ന് പരമ്പരാഗത കാനനപാത വഴിയുള്ള ശബരിമല തീർത്ഥാടനത്തിനും ഹൈക്കോടതി വിലക്കേർപ്പെടുത്തിയിരുന്നു.















