തിരുവനന്തപുരം: നവവധുവിന്റെ മരണം കൊലപാതകമെന്ന് അച്ഛൻ ശശിധരൻ കാണി. തങ്ങൾ താഴ്ന്ന ജാതിക്കാരായതുകൊണ്ട് വീട്ടിൽ കയറാൻ പാടില്ലെന്ന് അഭിജിത്തിന്റെ വീട്ടുകാർ പറഞ്ഞുവെന്നും അച്ഛൻ ആരോപിച്ചു. പാലോട് പെരിങ്ങമ്മല സ്വദേശി ഇന്ദുജയെ കഴിഞ്ഞ ദിവസമാണ് ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഞങ്ങൾ വനവാസി കാണി സമുദായത്തിൽ പെട്ടവരാണ്. ഇവർ തമ്മിലുള്ള കേസ്കെട്ട് സംസാരിക്കാൻ നമ്മൾ ഒന്ന് രണ്ട് മെമ്പർമാരെയും കൂട്ടി വീട്ടിൽ പോയിരുന്നു. ആദിവാസിയിലുള്ള ഒരുത്തൻമാരും എന്റെ വീട്ടിന്റെ കോമ്പൗണ്ടിൽ കയറരുതെന്ന് അവനും അമ്മയും ഞങ്ങളോട് പറഞ്ഞു. കഴിഞ്ഞ ആഴ്ച വന്നപ്പോൾ അവളുടെ കണ്ണിന്റെ താഴെ അടിയുടെ പാടുണ്ടായിരുന്നു. മാനസികമായും തകർന്നിരുന്നു, അച്ഛൻ ശശീധരൻ കാണി പറഞ്ഞു.
കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് അഭിജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. സ്വകാര്യ ലാബിലെ ജീവനക്കാരിയായ ഇന്ദുജയെ നാല് മാസം അഭിജിത്ത് വിളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു. പിന്നീട് അഭിജിത്തിന്റെ വീടിന് സമീപത്തുള്ള ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്തി.
അഭിജിത്തിനെതിരെ യുവതിയുടെ കുടുംബം നേരത്തെയും പാലോട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ പരാതിക്ക് ശേഷം മകൾ നിരന്തരം പീഡനത്തിനിരയായെന്നും കുടുംബം ആരോപിക്കുന്നു.















