പത്തനംതിട്ട: പതിവ് തെറ്റിക്കാതെ ഇത്തവണയും അയ്യപ്പനെ കണ്ടു വണങ്ങാൻ സന്നിധാനത്തെത്തി അഗസ്ത്യാർ കൂടത്തിലെ വനവാസികൾ. കോട്ടൂർ ആദിവാസി ഊരുകളിലെ മൂപ്പൻ ഉൾപ്പടെ145 അംഗ സംഘമാണ് വനവിഭവങ്ങളുമായി മലചവിട്ടിയത്. മുളംകുറ്റികളിൽ നിറച്ച കാട്ടുതേൻ, കദളിക്കുല, കുന്തിരിക്കം, കരിമ്പ് തുടങ്ങിയ വനവിഭവങ്ങളും പൂക്കൂടകൾ, പൂവട്ടികൾ തുടങ്ങിയ കരകൗശല വസ്തുക്കളും അവർ ഭഗവാന് സമർപ്പിച്ചു.
തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിൽ കുറ്റിച്ചൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കോട്ടൂർ മുണ്ടണി മാടൻ തമ്പുരാൻ ക്ഷേത്രത്തിൽ നിന്നാണ് സംഘം പുറപ്പെട്ടത്. എല്ലാവർഷവും മണ്ഡലകാലത്ത് അയ്യപ്പന് സമർപ്പിക്കാനായി തേൻ, കാട്ടുപൂക്കൾ, കദളിക്കുലകൾ തുടങ്ങിയ വന വിഭവങ്ങളുമായാണ് ഇവർ മല ചവിട്ടുന്നത്. ഇരുമുടിക്കെട്ടുമായി വനമേഖലയിൽ നിന്നും രണ്ടു ദിവസം മുൻപേ കാൽ നടയായാണ് യാത്ര. സംഘത്തിലുണ്ടായിരുന്ന ഭിന്നശേഷിക്കാരൻ അയ്യപ്പൻ കാണി ഇഴഞ്ഞാണ് മല കയറിയത്.
പതിനെട്ടാം പടി ചവിട്ടി സോപാനം വഴി ശ്രീകോവിലിൽ എത്തിയ സംഘം വനത്തിൽ നിന്നും ശേഖരിച്ച കാട്ടുതേൻ, കരിമ്പ്, കുന്തിരിക്കം, വാഴക്കുല എന്നിവ ഭഗവാന് സമർപ്പിച്ചു. തിരുവനന്തപുരത്തെ പാറ്റാംപാറ, കുന്നത്തേരി, പ്ലാവിള, കമലകം, മുക്കോത്തിവയൽ, പൊടിയം, കൊമ്പിടി, ചോനാംപാറ, മാങ്കോട്, മുളമൂട്, കൈതോട്, പാങ്കാവ്, ആമല, കാപ്പുകാട് തുടങ്ങിയ മേഖലകളിൽ നിന്നുള്ളവരും തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ പ്രാവിള, കോതയാർ, ആറുകാണി, പത്തുകാണി നിവാസികളുമാണ് ഇത്തവണത്തെ സംഘത്തിൽ ഉൾപ്പെട്ടത്.