കണ്ണൂർ: മാടായിയിൽ എംകെ രാഘവൻ എംപിയെ തടഞ്ഞ കോൺഗ്രസ് പ്രവർത്തകർക്ക് സസ്പെൻഷൻ. കാപ്പാടൻ ശശിധരൻ, വരുൺ കൃഷ്ണൻ, കെ വി സതീഷ് കുമാർ, കെപി ശശി എന്നിവർക്കെതിരെയാണ് കണ്ണൂർ ഡിസിസിയുടെ നടപടി. മാടായി കോളേജിൽ കോഴ വാങ്ങി ഡിവൈഎഫ്ഐ പ്രവർത്തകനെ നിയമിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു സ്വന്തം പാർട്ടിയിലെ പ്രവർത്തകർ തന്നെ എംകെ രാഘവനെതിരെ പ്രതിഷേധവുമായെത്തിയത്.
എം.കെ രാഘവൻ ചെയർമാനായ പയ്യന്നൂർ കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കീഴിലുള്ള മാടായി കോളേജിലായിരുന്നു സംഭവം. കോളേജിലേക്ക് ഇന്റർവ്യൂ നിരീക്ഷിക്കാനെത്തിയ എംപിയെ കോൺഗ്രസ് പ്രവർത്തകർ വഴിയിൽ തടയുകയായിരുന്നു. തുടർന്ന് പൊലീസുകാരെത്തിയാണ് പ്രതിഷേധക്കാരെ നീക്കം ചെയ്തത്.
എം കെ രാഘവന്റെ ഇരട്ടത്താപ്പ് ജനങ്ങൾ അറിയണമെന്നും പാർട്ടിയിലുള്ളവർ തന്നെ പാർട്ടിയുടെ ശവക്കുഴി തോണ്ടുകയാണെന്നും കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. കോൺഗ്രസുകാരുടെ പ്രതിഷേധങ്ങൾ അവഗണിച്ചാണ് ബന്ധുവായ സിപിഎം പ്രവർത്തകനെ അദ്ധ്യാപകനായി നിയമിക്കാൻ രാഘവൻ ശ്രമിച്ചതെന്നും പ്രതിഷേധക്കാർ ആരോപിച്ചു. ഇതിനുപിന്നാലെയാണ് പ്രവർത്തകർക്ക് സസ്‌പെൻഷൻ നൽകി മുഖം രക്ഷിക്കാനുള്ള ഡിസിസിയുടെ ശ്രമം.