തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്ന 177 സിനിമകളിൽ 52 ചിത്രങ്ങൾ വനിതാ സംവിധായകരുടേത്. മേളയോട് അനുബന്ധിച്ച് മലയാള സിനിമയിലെ മുതിർന്ന നടിമാരെ ആദരിക്കും. വിവിധ അന്താരാഷ്‌ട്ര മേളകളിൽ പുരസ്‌കാരവും പ്രശംസയും നേടിയ ചിത്രങ്ങൾ മേളയുടെ ആകർഷണമാണ്.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന IFFK വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഹോങ്കോങ്ങിൽ നിന്നുള്ള സംവിധായിക ആൻ ഹുയിക്ക് മുഖ്യമന്ത്രി ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ചടങ്ങിൽ സമ്മാനിക്കും. പത്തുലക്ഷം രൂപയും ശിൽപ്പവുമടങ്ങുന്നതാണ് പുരസ്കാരം.
13 മുതൽ 20 വരെ 15 തിയേറ്ററുകളിലായി നടക്കുന്ന മേളയിൽ 68 രാജ്യങ്ങളിൽ നിന്നുള്ള 177 സിനിമകൾ പ്രദർശിപ്പിക്കും. ഇതിൽ 52 ചിത്രങ്ങൾ വനിതാ സംവിധായകരുടേതാണ്. അന്താരാഷ്‌ട്ര മത്സരവിഭാഗത്തിൽ 14 സിനിമകളും, മലയാള സിനിമ ടുഡേ വിഭാഗത്തിൽ 12 ചിത്രങ്ങളും, ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ ഏഴ് സിനിമകളും പ്രദർശിപ്പിക്കും.
ലോകസിനിമാ വിഭാഗത്തിൽ 63 സിനിമകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റ് മേളകളിൽ പ്രേക്ഷകപ്രീതി നേടിയ 13 ചിത്രങ്ങളടങ്ങിയ ഫെസ്റ്റിവൽ ഫേവറൈറ്റ്‌സ് മറ്റൊരു ആകർഷണമായിരിക്കും. അതോടൊപ്പം ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. സിനിമാതാരങ്ങളായ മഹിമ നമ്പ്യാർ, ഷറഫുദ്ദീൻ എന്നിവർക്ക് ഡെലിഗേറ്റ് പാസുകൾ നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്.
മേളയുടെ ഭാഗമായി ഓപ്പൺ ഫോറം, ഇൻ കോൺവർസേഷൻ, മീറ്റ് ദ ഡയറക്ടർ, അരവിന്ദൻ സ്മാരക പ്രഭാഷണം, പാനൽ ഡിസ്‌കഷൻ എന്നിവയും സംഘടിപ്പിക്കും.















