സംവിധായകനും കെഎസ്എഫ്‍ഡിസി ചെയർമാനുമായ ഷാജി .എൻ. കരുണിനെതിരെ സംവിധായിക ഇന്ദുലക്ഷ്മി. ഷാജി .എൻ. കരുൺ ഇന്ദുലക്ഷ്മിക്കെതിരെ വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ദുലക്ഷ്മി പരസ്യമായി രംഗത്ത് എത്തിയത്.
“നിശബ്ദമായി ക്ഷമയോടെ വേട്ടക്കാരൻ തന്റെ ഇരയെ കാത്തിരിക്കുന്നു…. എന്നാൽ പ്രിയ വേട്ടക്കാരാ, നിങ്ങൾ ഇതുവരെ നിശബ്ദമാക്കിയ എല്ലാ സ്ത്രീകളിൽ നിന്നും വ്യത്യസ്തമായ ഒരു വസ്തുവാണ് ഞാൻ. നീ കെടുത്താൻ ശ്രമിച്ച പ്രതീക്ഷയുടെ ജ്വാല ഇപ്പോഴും എന്റെ ഹൃദയത്തിലുണ്ട്. ‘സിനിമാക്കാരന്റെ’ അഭിഭാഷകനിൽ നിന്ന് ഇന്നലെ എനിക്ക് ഈ കത്ത് ലഭിച്ചു. ഒരു വശത്ത് ഐഎഫ്എഫ്‌കെയിൽ ‘സ്ത്രീ ശാക്തീകരണവും’ ‘വനിത സംവിധായകരും’ ആഘോഷിക്കപ്പെടുമ്പോൾ, ‘അവസരങ്ങൾ നിഷേധിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു…… ‘ഇതിഹാസങ്ങൾ’ എന്ന് സ്വയം പ്രഖ്യാപിക്കപ്പെട്ടവർ ചിലർക്ക് അവസരങ്ങൾ വാങ്ങിക്കൊടുക്കുന്നു.
എന്റെ സ്വപ്നങ്ങളുടെ തീജ്വാല കെടുത്താൻ, എന്നെ നിശബ്ദനാക്കാൻ, എന്റെ സിനിമയെ എന്നെന്നേക്കുമായി ഇരുണ്ട നിലവറകളിൽ കൂട്ടിൽ നിർത്താൻ അവർ പരമാവധി ശ്രമിച്ചു. എനിക്കുവേണ്ടി പോരാടാൻ എന്റെ വാക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഐഎഫ്എഫ്‌കെയുടെ മത്സര വിഭാഗത്തിൽ എന്റെ രണ്ടാമത്തെ ചിത്രം ഇടം നേടിയത് അവർക്കൊരു കയ്‌പേറിയ അമ്പരപ്പുണ്ടാക്കിയിരിക്കണം. ആ പട്ടികയിൽ നിന്നും എന്റെ സിനിമയെ മാറ്റാൻ അദ്ദേഹത്തിന് ഒന്നും ചെയ്യാനാവില്ല. എനിക്ക് ഇനിയൊരു സിനിമ ചെയ്യാൻ കഴിയില്ലെന്ന് തെളിയിക്കാനും അദ്ദേഹത്തിന് കഴിയില്ല. നിശ്ശബ്ദമായ ലിബറൽ മുഖംമൂടികളുടെ പിന്നിൽ ഇത്തരം അസഹിഷ്ണുതകൾ മറഞ്ഞിരിക്കുന്നുവെന്നും”- ഇന്ദുലക്ഷ്മി പറഞ്ഞു. വക്കീൽ നോട്ടീസും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. .
സിനിമ നയരൂപീകരണ സമിതിയുടെ തലപ്പത്തേക്കുള്ള ഷാജി. എൻ. കരുണിന്റെ നിയമനത്തിനെതിരായ വിമർശനത്തിലാണ് ഇന്ദുലക്ഷ്മിക്കെതിരെ കെഎസ്എഫ്‍ഡിസി നോട്ടീസ് അയച്ചത്. നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നൽകണമെന്നും പരസ്യമായി മാപ്പ് പറയണമെന്നുമാണ് ആവശ്യം. ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ചയായ സമയത്തായിരുന്നു ഇന്ദുലക്ഷ്മിയുടെ വിമർശനം. ഷാജി. എൻ.കരുണിനെയും മുകേഷിനേയും പോലുള്ളവരെ സിനിമാ നയം രൂപീകരിക്കാൻ ചുമതലപ്പെടുത്തുന്നതിനെതിരെ ഇൻസ്റ്റഗ്രാം അടക്കമുള്ളവയിലൂടെ കടുത്ത വിമർശനമാണ് ഇന്ദുലക്ഷ്മി ഉന്നയിച്ചത്. കെഎസ്എഫ്‍ഡിസി തന്‍റേതാണെന്നുമ അതെങ്ങിനെ കൊണ്ടുപോകണമെന്ന് തനിക്കറിയാമെന്നും മുൻപ് ഷാജി. എൻ. കരുൺ പ്രതികരിച്ചിരുന്നു.















