ന്യൂഡൽഹി: പാർലമെന്റിൽ ബിജെപി എംപിയെ അക്രമിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവ് രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത കേസ് ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറി. ബിജെപി എംപി ഹേമാംഗ് ജോഷി നൽകിയ പരാതിയിലാണ് രാഹുലിനെതിരെ കേസെടുത്തിരുന്നത്. പാർലമെന്റിൽ സംഘർഷത്തിനിടെ രണ്ട് എംപിമാരെ കൈയ്യേറ്റം ചെയ്തുവെന്നും വനിതാ എംപിയെ അപമാനിക്കാൻ ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി.
കായികമായി അക്രമിക്കാനും അതിന് പ്രേരണ നൽകിയതിനുമാണ് രാഹുലിനെതിരേ എഫ്‌ഐആർ രജിസ്്റ്റർ ചെയ്തത്. ബിജെപി എംപിമാരായ പ്രതാപ് ചന്ദ്ര സാരംഗി, മുകേഷ് രജ്പുത് എന്നിവർക്കാണ് രാഹുലിന്റെ അക്രമത്തിൽ പരിക്കേറ്റത്. പാർലമെന്റിലേക്ക് എത്തിയ രാഹുൽ പ്രതാപ് ചന്ദ്ര സാരംഗിയെ പിടിച്ചുതളളിയതായും ബിജെപി ആരോപിച്ചിരുന്നു.
പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് രാഹുലിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നത്. ഭാരതീയ ന്യായസംഹിതയിലെ സെക്ഷൻ 117, 115, മറ്റുളളവരുടെ വ്യക്തിസുരക്ഷയെയും ജീവിതത്തെയും അപായപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സെക്ഷൻ 125, സെക്ഷൻ 131, 351, തുടങ്ങിയ വകുപ്പുകളാണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചിരുന്നു. കേസ് കൈമാറിയതോടെ ഇനി ക്രൈംബ്രാഞ്ച് ആയിരിക്കും ഇക്കാര്യങ്ങൾ വിശദമായി പരിശോധിക്കുക.















