കലബുർഗി: കർണാടക ഗ്രാമവികസന-പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാർഗെയുടെ അടുത്ത ബന്ധുവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് കത്തെഴുതി വെച്ച ശേഷം കരാറുകാരൻ ആത്മഹത്യ ചെയ്തു.
പ്രിയങ്ക് ഖാർഗെയുടെ അടുത്ത ബന്ധുവും കലബുർഗി മഹാനഗര കോർപ്പറേഷൻ മുൻ കോർപ്പറേറ്ററുമായ രാജു കപ്പനൂരിനെതിരെ 7 പേജുള്ള മരണക്കുറിപ്പ് എഴുതി വെച്ച ശേഷം 26 കാരനായ സച്ചിൻ ആത്മഹത്യ ചെയ്യുകയായിരുന്നു. രാജു കപാനൂർ പണം ആവശ്യപ്പെട്ട് വധഭീഷണി മുഴക്കിയെന്ന് മരണക്കുറിപ്പിൽ ഉണ്ട്. കട്ടി തുഗാവോണിലെ റെയിൽവേ ട്രാക്കിന് സമീപമാണ് സച്ചിന്റെ മൃതദേഹം കണ്ടെത്തിയത്. സച്ചിൻ എഴുതിയ ഏഴ് പേജുള്ള കത്തും കണ്ടെടുത്തു.
രാജു കപ്പനൂർ തന്നോട് പണം ആവശ്യപ്പെട്ടെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും രാജു മരണക്കുറിപ്പിൽ ആരോപിച്ചിട്ടുണ്ട്. 15 ലക്ഷം രൂപ വാങ്ങിയ ശേഷം ടെൻഡർ നൽകിയില്ലെന്നും ഒരു കോടി രൂപ നൽകണമെന്നും പണം നൽകിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സച്ചിൻ ആരോപിക്കുന്നു. സച്ചിന്റെ മൃതദേഹം ബ്രിംസ് ആശുപത്രിയിലേക്ക് അയച്ച റെയിൽവേ പൊലീസ് ബിദർ സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മരണക്കുറിപ്പിൽ പരാമർശിക്കുന്ന 9 പേർക്കെതിരെ ബിദറിലെ റെയിൽവേ പൊലീസ് എഫ്ഐ ആറിൽ പരാമർശങ്ങളുണ്ട്.
പ്രതികൾ കോൺഗ്രസിൽപെട്ടവരോ തന്റെ അനുഭാവികളോ മറ്റാരെങ്കിലുമോ ആയിരിക്കാം, എന്നിരുന്നാലും സംഭവം അന്വേഷിച്ച് കുറ്റക്കാരെ ശിക്ഷിക്കണമെന്നും ഖാർഗെ പ്രതികരിച്ചു. വിഷയം തന്റെ വകുപ്പുമായി ബന്ധപ്പെട്ടതിനാൽ, അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















