ലഖ്നൗ: വിജയ് മെർച്ചൻ്റ് ട്രോഫിയിൽ കരുത്തരായ മധ്യപ്രദേശിനെ 151 റൺസിന് പുറത്താക്കിയ കേരളത്തിന്റെ തുടക്കവും തകർച്ചയോടെ. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ആദ്യ ദിവസം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 19 റൺസ് എന്ന നിലയിലാണ്.ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശ് നിരയിൽ 46 റൺസെടുത്ത ക്യാപ്റ്റൻ യഷ് വർധൻ സിങ് ചൗഹാൻ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. രണ്ടാം വിക്കറ്റിൽ യഷ് വർധനും കനിഷ്ക് ഗൗതമും ചേർന്ന് നേടിയ 57 റൺസാണ് മധ്യപ്രദേശ് ഇന്നിങ്സിലെ ഏറ്റവും വലിയ കൂട്ടുകെട്ട്.
തുടർന്നെത്തിയവരിൽ 22 റൺസെടുത്ത ആർണവ് മാത്രമാണ് പിടിച്ചു നിന്നത്. കനിഷ്ക് 13 റൺസെടുത്തു. ഇവർക്ക് പുറമെ 14 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ കരൺ തോമർ മാത്രമാണ് മധ്യപ്രദേശ് നിരയിൽ രണ്ടക്കം കടന്നത്. കേരളത്തിന് വേണ്ടി ഇഷാൻ കുനാൽ നാല് വിക്കറ്റ് വീഴ്‌ത്തി. ഗൗതം പ്രജോദ് മൂന്നും തോമസ് മാത്യു രണ്ടും അബ്ദുൾ ബാസിദ് ഒരു വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റുകൾ നഷ്ടമായത് തിരിച്ചടിയായി. നെവിൻ, ലെറോയ് ജോക്വിം ഷിബു, അർജുൻ ഹരി എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. കളി നിർത്തുമ്പോൾ മൂന്ന് റൺസോടെ ജൊഹാൻ ജിക്കുപാലും ഒരു റണ്ണോടെ ക്യാപ്റ്റൻ ഇഷാൻ രാജുമാണ് ക്രീസിൽ.