ഹൈദരാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് അപ്രതീക്ഷിത തോൽവി. കൈയിലിരുന്ന മത്സരമാണ് കേരളം അലക്ഷ്യമായി കളിച്ച് തോറ്റത്. 29 റൺസിനാണ് ഡൽഹി കേരളത്തെ വീഴ്‌ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 258 റൺസെടുത്തു. എന്നാൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് 42.2 ഓവറിൽ 229 റൺസ് മാത്രമാണ് എടുക്കാനായത്. ഒരു ഘട്ടത്തിൽ ആറിന് 228 എന്ന നിലയിൽ നിന്നാണ് കേരളം ഒരു റൺസിനിടെ നാല് വിക്കറ്റുകൾ നഷ്ടമാക്കി തോൽവി ചോദിച്ച് വാങ്ങിയത്.
കേരളത്തിന് തുടക്കം തകർച്ചയോടെയായിരുന്നു. ജലജ് സക്സേനയും ഷോൺ റോജറും അക്കൗണ്ട് തുറക്കാതെ മടങ്ങി. ഒരറ്റത്ത് ഉറച്ച് നിന്ന രോഹൻ കുന്നുമ്മൽ 39 പന്തുകളിൽ നിന്ന് 42 റൺസെടുത്തു. എന്നാൽ രോഹനും അഹ്മദ് ഇമ്രാനും അടുത്തടുത്ത ഇടവേളകളിൽ മടങ്ങിയതോടെ നാല് വിക്കറ്റിന് 70 റൺസെന്ന നിലയിൽ തകർച്ചയിലായിരുന്നു കേരളം. തുടർന്നെത്തിയ അബ്ദുൾ ബാസിദിന്റെ ഉജ്ജ്വല ഇന്നിങ്സ് കേരളത്തിന് പ്രതീക്ഷ നല്കി. ആദിത്യ സർവാതെയ്‌ക്കൊപ്പം 50 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ അബ്ദുൾ ബാസിദ് സൽമാൻ നിസാറിനൊപ്പം 100 റൺസും കൂട്ടിച്ചേർത്തു. എന്നാൽ സ്കോർ 228ൽ നില്‍ക്കെ സൽമാൻ നിസാർ പുറത്തായത് വഴിത്തിരിവായി.
ഒരു റൺ കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ഷറഫുദ്ദീനും അബ്ദുൾ ബാസിദും കൂടി മടങ്ങിയതോടെ കേരളത്തിന്റെ പ്രതീക്ഷകൾ അവസാനിച്ചു. അബ്ദുൾ ബാസിദ് 90 പന്തുകളിൽ നിന്ന് 90 റൺസെടുത്തു. സൽമാൻ നിസാർ 38ഉം ആദിത്യ സർവാടെ 26ഉം റൺസെടുത്തു. ഡൽഹിക്ക് വേണ്ടി ഇഷാൻ ശർമ്മ മൂന്നും പ്രിൻസ് യാദവ്, ഹൃദിക് ഷൗക്കീൻ, സുമിത് മാഥൂർ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി.
നേരത്തെ ആദ്യ ബാറ്റ് ചെയ്ത ഡൽഹിക്കായി ക്യാപ്റ്റൻ ആയുഷ് ബദോനിയും അനൂജ് റാവത്തും സുമിത് മാഥൂറും കാഴ്ചവച്ച മികച്ച ഇന്നിങ്സുകളാണ് കരുത്തായത്. ആയുഷ് ബദോനി 56 റൺസെടുത്തു. അനൂജ് റാവത്ത് 66 പന്തുകളിൽ 58 റൺസും സുമിത് മാഥൂർ 50 പന്തുകളിൽ 48ഉം റൺസെടുത്ത് പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി ഷറഫുദ്ദീൻ രണ്ടും ബേസിൽ തമ്പിയും ജലജ് സക്സേനയും ഓരോ വിക്കറ്റും വീഴ്‌ത്തി.