മോഹഗാനങ്ങൾ കൊണ്ട് മലയാളികളുടെ മനസിൽ മായാലോകം തീർത്ത ഭാവഗായകൻ പി ജയചന്ദ്രന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി നടി മഞ്ജു വാര്യർ. സമൂഹമാദ്ധ്യമത്തിൽ വികാരനിർഭരമായ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് മഞ്ജു വാര്യർ അനുശോചിച്ചത്. ഓർമകളിലേക്കുള്ള തോണിയാണ് തനിക്ക് ജയേട്ടന്റെ ഓരോ പാട്ടുകളെന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്.
കുട്ടിക്കാലത്തെ ഓർമകൾ പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ വാക്കുകൾ. പി ജയചന്ദ്രന്റെ പാട്ട് ആദ്യമായി കേട്ടതിന്റെ അനുഭവങ്ങളും അദ്ദേഹം പാടിയ ഗാനങ്ങളോടുള്ള അകമഴിഞ്ഞ ഇഷ്ടത്തെ കുറിച്ചും മഞ്ജു വാര്യർ പങ്കുവച്ചു. അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെ ഏത് തലമുറയ്‌ക്കും അവരുടെ ബാല്യത്തെയും കൗമാരത്തെയും ഓർത്തെടുക്കാൻ കഴിയുമെന്നും മഞ്ജു കുറിച്ചു.
“ഓർമകളിലേക്കുള്ള തോണിയാണ് എനിക്ക് ജയേട്ടന്റെ ഓരോ പാട്ടും. എപ്പോൾ കേട്ടാലും അത് കുട്ടിക്കാലത്തിന്റെ അരികത്ത് കൊണ്ടുചെന്ന് നിർത്തും. സിനിമ കാണുന്നത് ഇഷ്ടമില്ലായിരുന്ന ഒരു കുട്ടിയെ ഒരു കളിപ്പാട്ടം പോലെ കൊതിപ്പിക്കുകയും സ്ക്രീനിലേക്ക് നോക്കിയിരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത ശബ്ദം. തിയേറ്ററിൽ കരഞ്ഞുവഴക്കുണ്ടായ ഏതോ ഒരു സന്ധ്യയിലാണ് ഞാൻ ജയേട്ടന്റെ ശബ്ദം ആദ്യമായി കേട്ടത്. വൈദേഹി കാത്തിരുന്താൾ എന്ന സിനിമയിലെ ‘രാസാത്തി ഉന്നെ കാണാതെ നെഞ്ച്’ എന്ന പാട്ട്. എന്തുകൊണ്ടാണെന്ന് ഇന്നുമറിയില്ല, കേട്ടപ്പോൾ എന്റെ കാതുകൾ ആ പാട്ടിന്റെ വഴിയേ പോയി”.
“നിലാവുള്ള ആ രാത്രിയും ആരുമില്ലാതെ ഒഴുകി നീങ്ങുന്ന കുട്ടവഞ്ചിയും കൽപ്പടവുകളിലിരിക്കുന്ന വിജയകാന്തും ആ ശബ്ദത്തിനൊപ്പം എന്നേക്കുമായി ഹൃദയത്തിൽ പതിഞ്ഞു. ഓർമയിലെ ആദ്യത്തെ സിനിമാവിഷ്വൽ. എന്റെ കുട്ടിക്കാല ഓർമകളിൽ ഏറ്റവും പ്രിയപ്പെട്ടത്. വളരെ വളരെ എന്ന ആവർത്തനം കൊണ്ടുപോലും ആ പാട്ടിനോടുള്ള ഇഷ്ടം വിവരിക്കാനാകില്ല. അത്രയ്‌ക്കും അധികമാണ് ആ പാട്ട് എപ്പോൾ കേട്ടാലും തരുന്ന ആനന്ദവും ബാല്യത്തെക്കുറിച്ചുള്ള നഷ്ടബോധവും.
ഏത് തലമുറയ്‌ക്കും അവരുടെ ബാല്യത്തെയും കൗമാരത്തെയും യൗവനത്തെയും കുറിച്ചുള്ള ഓർമകൾ തിരികെക്കൊടുത്തു ജയേട്ടൻ. ഗൃഹാതുരതയിൽ ശബ്ദത്തെ ചാലിച്ച ഗായകൻ. വർഷങ്ങൾക്ക് ശേഷം ‘എന്നും എപ്പോഴും’ എന്ന സിനിമയിലെ ‘മലർവാകക്കൊമ്പത്ത്’ അദ്ദേഹം പാടിയപ്പോൾ പ്രിയപ്പെട്ട പാട്ടുകളുടെ പട്ടികയിലേക്ക് ഒരെണ്ണം കൂടിയായി. ജയേട്ടന്റെ പാട്ട് നിലയ്‌ക്കുമ്പോൾ വല്ലാതെ വേദനിക്കുന്നത് അത് ജീവിതത്തിന്റെ എവിടെയൊക്കയോ തൊട്ടുനിൽക്കുന്നതുകൊണ്ടാണെന്നും”- മഞ്ജു വാര്യർ കുറിച്ചു.