ന്യൂഡൽഹി; ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെച്ചൊല്ലി എഎപി നേതാവ് അരവിന്ദ് കെജ് രിവാളിന്റെ വ്യാജ പ്രചാരണത്തിന് മറുപടി നൽകി ബിജെപി സ്ഥാനാർത്ഥി രമേശ് ബിധുരി
. ഒരു പദവിക്കും വേണ്ടിയല്ല ബിജെപിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുന്നതെന്ന് രമേശ് ബിധുരി പറഞ്ഞു.
മുഖ്യമന്ത്രി പദവി വ്യക്തിപരമായി മോഹിച്ചിട്ടില്ലെന്ന് രമേശ് ബിധുരി വ്യക്തമാക്കി. ഇത് സംബന്ധിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ ആം ആദ്മി പാർട്ടി മനപ്പൂർവ്വം കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി തനിക്ക് ഒരുപാട് അവസരങ്ങൾ തന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ ഒരു പദവിക്ക് വേണ്ടിയും അവകാശവാദം ഉന്നയിക്കുന്നില്ല. രമേശ് ബിദൂരിയാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന രീതിയിൽ കെജ് രിവാൾ വ്യാജ പ്രചാരണം അഴിച്ചുവിട്ടിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മറുപടി.
ഇത്തരം പ്രചാരണത്തിലൂടെ ഡൽഹിയിൽ ബിജെപി സർക്കാരുണ്ടാക്കുമെന്ന് കെജ് രിവാൾ അംഗീകരിക്കുകയാണെന്നും രമേശ് ബിധുരി കൂട്ടിച്ചേർത്തു. കാരണം ഡൽഹിയിലെ ജനങ്ങൾ പൂർണമായും നിരാശരാണെന്ന് കെജ് രിവാൾ തിരിച്ചറിഞ്ഞുകഴിഞ്ഞു. മദ്യ അഴിമതി, വിദ്യാഭ്യാസ അഴിമതി, ആരോഗ്യമേഖലയിലെ അഴിമതി തുടങ്ങി അഴിമതികളുടെ പരമ്പരയിൽ നിന്നും മുക്തരാകാൻ ഡൽഹിയിലെ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും രമേശ് ബിധുരി പറഞ്ഞു.
കെജ് രിവാൾ തന്റെ പേരിൽ തുടർച്ചയായി തെറ്റിദ്ധരിപ്പിക്കുന്ന ക്യാമ്പെയ്ൻ നടത്തുകയാണ്. ബിജെപി പ്രവർത്തകൻ എന്ന രീതിയിൽ ജനസേവനത്തോട് മാത്രമാണ് തനിക്ക് പ്രതിബദ്ധതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന നിലയിൽ രമേശ് ബിധുരിയെ സംവാദത്തിന് ക്ഷണിക്കുന്നുവെന്ന് ആയിരുന്നു കെജ് രിവാളിന്റെ പ്രചാരണം. എന്നാൽ കെജ് രിവാൾ ആണോ ബിജെപിയുടെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് ആയിരുന്നു അമിത് ഷായുടെ മറുപടി. സാധാരണ എല്ലാ തെരഞ്ഞെടുപ്പുകളിലും ഫലപ്രഖ്യാപനത്തിന് ശേഷം വിജയിച്ച എംഎൽഎമാർ ചേർന്നാണ് ബിജെപിയുടെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത്.














