പ്രയാഗ്‌രാജ്: മഹാകുംഭ മേളയിൽ കാണാതാകുന്ന കുട്ടികളെ കണ്ടെത്താൻ ഡ്രോൺ ഉപയോഗിച്ചുള്ള സെർച്ച് ആൻഡ് റെസ്‌ക്യൂ പദ്ധതി ‘ഗരുഡ രക്ഷക്’ ശ്രദ്ധേയമാകുന്നു. ഡിഎസ്പി മ്യൂച്വൽ ഫണ്ട്, ഡെന്റ്സു ക്രിയേറ്റീവ് വെബ്ചട്ണി, ഫാൽക്കോ റോബോട്ടിക്സ് എന്നിവരുമായി സഹകരിച്ചാണ് പദ്ധതി.
വിവിധ കുംഭമേളകളിൽ 25000 പേരെയെങ്കിലും കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇങ്ങനെ കാണാതായവരിൽ നല്ലൊരു ശതമാനവും കുട്ടികളായിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് കൂട്ടം തെറ്റിയും മറ്റും കാണാതാകുന്ന കുട്ടികളെ കണ്ടെത്താൻ പുതിയ സംവിധാനവുമായി സ്ഥാപനങ്ങൾ രംഗത്തെത്തിയത്.
ഒരു കുട്ടിയെ കാണാതായാൽ, രക്ഷിതാക്കൾക്ക് ലോസ്റ്റ് ആൻഡ് ഫൗണ്ട് സെന്ററിലെ അവരുടെ ഐഡി ബാൻഡുകളിൽ ടാപ്പ് ചെയ്ത് ഗരുഡ രക്ഷക് സിസ്റ്റം സജീവമാക്കാം. കുട്ടിയുടെ റിസ്റ്റ്ബാൻഡിൽ നിന്നുള്ള തത്സമയ ജിയോ-ഡാറ്റ ഉൾക്കൊള്ളുന്ന ഡ്രോൺ, മിനിറ്റുകൾക്കുള്ളിൽ കുട്ടിയുടെ സ്ഥാനം കൃത്യമായി കണ്ടെത്തുന്നു. കുട്ടിയുടെ വിശദാംശങ്ങൾ ഓൺ-ഗ്രൗണ്ട് റെസ്‌ക്യൂ ടീമിന് കൈമാറുന്ന ഡ്രോണുകൾ രക്ഷാപ്രവർത്തകരെ കൃത്യമായി ഇവരുടെ സമീപത്തേക്ക് നയിക്കുകയും ചെയ്യും. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ പോലും തടസ്സമില്ലാത്ത, വേഗതയേറിയ വിശ്വസനീയ രക്ഷാപ്രവർത്തനം ഉറപ്പാക്കുന്നുവെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.
നിക്ഷേപ, സാമ്പത്തിക നേട്ടങ്ങൾ പിന്തുടരുന്നതിനപ്പുറം ജീവിതങ്ങളെയും സമൂഹങ്ങളെയും പ്രചോദനാത്മകമായ പ്രത്യാശയെയും മുന്നിൽകണ്ടാണ് മുന്നോട്ടുപോകുന്നതെന്നും ഗരുഡ രക്ഷക് പോലുള്ള ഒരു ആശയത്തെ പിന്തുണയ്‌ക്കുന്നത് അതുകൊണ്ടാണെന്നും ഡിഎസ്പി അസറ്റ് മാനേജേഴ്സിന്റെ മാർക്കറ്റിംഗ് മേധാവി അഭിക് സന്യാൽ പറഞ്ഞു.
‘ഐഒടികൾ ആധിപത്യം പുലർത്തുന്ന കാലഘട്ടത്തിൽ ഭൂതകാലത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ കാലത്തെ ഡ്രോൺ ഓട്ടോമേഷനുമായി സംയോജിപ്പിച്ച് ജീവൻ രക്ഷിക്കുക മാത്രമല്ല, ഏറ്റവും ദുർബലമായ നിമിഷങ്ങളിൽ കുടുംബങ്ങൾക്ക് പ്രതീക്ഷയും ഉറപ്പും നൽകുന്നതാണ് ഈ സംവിധാനമെന്ന് ഡെന്റ്സു ക്രിയേറ്റീവ് ഇന്ത്യ ചീഫ് ഇന്നൊവേഷൻ ഓഫീസർ ഗുർബക്ഷ് സിംഗ് കൂട്ടിച്ചേർത്തു. സാങ്കേതികവിദ്യയുടെ പരിവർത്തന ശക്തിയാണ് ഇതിലൂടെ ദൃശ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















