മലപ്പുറം; നിലമ്പൂരിൽ കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന് ഇറച്ചിവിൽപ്പന നടത്തിയ കേസിലെ മുഖ്യപ്രതി കീഴടങ്ങി. പനങ്കയം സ്വദേശി പത്തുരാൻ അലിയാണ് വനം വകുപ്പുദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങിയത്.
കഴിഞ്ഞ ഒരു വർഷമായി ഇയാൾ കർണ്ണാടകയിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇയാളുടെ മുൻകൂർ ജാമ്യം തള്ളിയ കോടതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് അലി കീഴടങ്ങിയത്.
ലൈസൻസില്ലാത്ത നാടൻ തോക്ക് ഉപയോഗിച്ചാണ് ഇയാൾ പോത്തിനെ വെടിവെച്ചത്. ഈ തോക്കും ഇയാൾ പൊലീസിന് മുൻപിൽ ഹാജരാക്കി. 2024 ജനുവരി 18 നാണ് നിലമ്പൂർ റേഞ്ചിലെ കാഞ്ഞിരപ്പുഴ വനത്തിൽ വെച്ച് അലി കാട്ടുപോത്തിനെ വെടിവെച്ച് കൊന്നത്.
ഇറച്ചി വെട്ടാനും വിൽപ്പനക്കും സഹായിച്ചതിന് അലിയുടെ സഹോദരൻ സുനീർ ഉൾപ്പെടെ 11 പേരെ വനം വകുപ്പ് നേരത്തെ പിടികൂടിയിരുന്നു.















