തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമിയുടെ ആറാട്ട് പൂജ നടക്കുന്ന ശംഖുമുഖത്തെ കൽമണ്ഡപത്തിൽ മാംസാഹാരം പാകം ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമായപ്പോൾ തടിതപ്പി സംഘാടകർ. കുടുംബശ്രീ മിഷന്റെ ഫുഡ് ഫെസ്റ്റ് നടത്തുന്നതിടെയായിരുന്നു സംഭവം.

ആറാട്ട് പൂജ നടക്കുന്ന കൽമണ്ഡപത്തിൽ വെച്ച് മാംസാഹാരം ഉൾപ്പെടെ പാചകം ചെയ്‌തെന്നായിരുന്നു പരാതി. പരിപാവനമായ ആറാട്ട് കൽമണ്ഡപത്തിൽ മത്സ്യമാംസാഹാരങ്ങൾ പാകം ചെയ്യുന്ന പ്രകോപനപരവും ആസൂത്രിതവുമായ നടപടിക്കെതിരെ പ്രതിശേധം ശക്തമായി. സമൂഹത്തിൽ സ്പർദ്ധയും അസ്വസ്ഥതയും കലാപവും ഉണ്ടാക്കാനുള്ള നിക്ഷിപ്ത താൽപര്യക്കാരുടെ നീക്കത്തിൽ അടിയന്തിരമായി ആഭ്യന്തര വകുപ്പ് ഇടപെടണം എന്നുള്ള ആവശ്യവുമുണ്ടായി. അബദ്ധത്തിൽ സംഭവിക്കാവുന്ന കാര്യമല്ല എന്നതിനാൽ ഇതിലെ ഗൂഢാലോചന അന്വേഷിക്കണം എന്നും സംഘാടകർക്കെതിരെ കേസെടുക്കണം എന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച ജനം ടിവി വാർത്തയെ തുടർന്ന് സംഭവം വിവാദമായി. ബിജെപി തിരുവനന്തപുരം സെൻട്രൽ ജില്ലാകമ്മിറ്റിയുടെ അധ്യക്ഷനും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രഭരണസമിതി അംഗവുമായ കരമന ജയൻ വിഷയത്തിൽ ഇടപെട്ടു. ഒടുവിൽ ശംഖുമുഖത്തെ കൽമണ്ഡപത്തിലെ മത്സ്യ – മാംസാഹാരപാചകം അവസാനിപ്പിച്ചു. എന്നാൽ ഗൂഢാലോചന നടത്തിയവർ അടക്കമുള്ള കുറ്റക്കാർക്കെതിരെ കേസോ നടപടിയോ എടുത്തിട്ടില്ല.
മണ്ഡപത്തിലെ പാചക പാചക സാധനങ്ങൾ നീക്കം ചെയ്തു.ജനം ടിവി വാർത്തയെ തുടർന്ന് ശംഖുമുഖം Slയുടെ നേതൃത്വത്തിലുള്ള സംഘം എത്തി സ്ഥലത്തെ താത്കാലിക ശൗചാലയം പൊളിച്ചു നീക്കി. നിലവിൽ മണ്ഡപം വൃത്തിയാക്കുന്ന നടപടികൾ പുരോഗമിക്കുന്നു.

കൽമണ്ഡപത്തിൽ പാചകം ചെയ്യാൻ അവസരവും സൗകര്യവും അനുമതിയും ഒരുക്കിയ കോർപറേഷൻ അധികൃതർക്കെതിരെ പ്രത്യക്ഷസമരങ്ങളും കോടതി മുഖേനയുള്ള നിയമനടപടികളും ബിജെപി, ഹിന്ദു സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ ഉണ്ടായേക്കും എന്ന് റിപ്പോർട്ടുണ്ട്.
ശംഖുമുഖത്തിന്‍റെ അടയാള സ്തംഭങ്ങളായ കല്‍മണ്ഡപം, ശംഖുമുഖം കൊട്ടാരം, പഴയ കോഫി ഹൗസ് കെട്ടിടം എന്നിവയൊക്കെ നിലനില്‍പ്പു ഭീഷണിയിലാണ്. വൈകുന്നേരങ്ങളിൽ കാഴ്ച കാണാനും അസ്തമയ സൂര്യന്റെ ഭംഗി ആസ്വദിക്കാനും കൂട്ടുകാരുമായും കുടുംബവുമായും ധാരാളം പേർ ഇവിടെ എത്തുന്നുണ്ട്. എങ്കിലും ചരിത്രമുറങ്ങുന്ന ശംഖുമുഖം കൽമണ്ഡപം സംരക്ഷിക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തുകയാണ്.















