ന്യൂഡൽഹി: ഡൽഹിയിലും പരിസര പ്രദേശത്തും തിങ്കളാഴ്‌ച പുലർച്ചെയുണ്ടായ ഭൂചലനത്തെത്തുടർന്ന് ജനങ്ങൾ ശാന്ത പാലിക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. തുടർ ചലനങ്ങൾക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും അധികാരികൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. എല്ലാവരും ശാന്തരായിരിക്കാനും സുരക്ഷാ മുൻകരുതലുകൾ പാലിക്കാനും തുടർചലനങ്ങൾക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാനും അഭ്യർത്ഥിക്കുന്നു. അധികാരികൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്,” എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചു.
നാഷണൽ സെന്റർ ഫോർ സീസ്‌മോളജിയുടെ റിപ്പോർട്ടനുസരിച്ച് തിങ്കളാഴ്ച പുലർച്ചെ ഡൽഹി-എൻസിആറിന്റെ ചില ഭാഗങ്ങളിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോർട്ടുകൾ ഇല്ല. പുലർച്ചെ 5.36 നാണ് ഭൂചലനം അനുഭവപ്പെട്ടത്. ന്യൂഡൽഹിയിലെ ധൗള കുവാനിലെ ദുർഗാഭായ് ദേശ്മുഖ് കോളേജ് ഓഫ് സ്പെഷ്യൽ എഡ്യൂക്കേഷന് സമീപമാണ് പ്രഭവകേന്ദ്രം. ശക്തമായ ഭൂചലനത്തെ തുടർന്ന് ഡൽഹി, നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ ബഹുനില കെട്ടിടങ്ങളിലെ നിരവധി താമസക്കാർ വീടുകൾക്ക് പുറത്തേക്ക് ഓടി.ഭൂകമ്പം ഉണ്ടായപ്പോൾ വലിയ ശബ്ദം കേട്ടതായി പ്രദേശവാസികൾ പറയുന്നു.















