തൃശൂർ: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തൃശൂർ താമരവെള്ളച്ചാലിലാണ് കാട്ടാന ആക്രമണമുണ്ടായത്. താമരവെള്ളച്ചാൽ സ്വദേശിയായ പ്രഭാകരനാണ് മരിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാൻ വനത്തിൽ പോയപ്പോഴാണ് കാട്ടാന ആക്രമിച്ചത്.
അപ്രതീക്ഷിതമായി കാട്ടാനയുടെ മുന്നിൽപ്പെട്ട പ്രഭാകരനെ ആക്രമിക്കുകയായിരുന്നു. ആനയുടെ ചവിട്ടേറ്റാണ് പ്രഭാകരൻ മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പീച്ചി വനമേഖലയോട് ചേർന്നുള്ള പ്രദേശത്താണ് ആക്രമണം നടന്നത്.
മകന്റെയും മരുമകന്റെയുമൊപ്പമാണ് പ്രഭാകാരൻ വനത്തിലേക്ക് പോയത്. കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് മറ്റ് രണ്ടുപേർ ഓടിരക്ഷപ്പെടുകയായിരുന്നു. ഇവരാണ് വനംവകുപ്പിനെയും നാട്ടുകാരെയും വിവരമറിയിച്ചത്. വനംവകുപ്പ് സംഘം സ്ഥലത്തെത്തി മൃതദേഹം മാറ്റാനുള്ള നടപടികൾ ആരംഭിച്ചു.















