ബെർലിൻ; ജർമനയിലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ നിലവിലെ പ്രതിപക്ഷമായ ഫ്രഡ്രിച്ച് മേഴ്സ് (Friedrich Merz) നയിക്കുന്ന കൺസർവേറ്റീവ് സഖ്യത്തിന് മുന്നേറ്റം. രാജ്യത്തിന്റെ രാഷ്‌ട്രീയചിത്രം തന്നെ മാറ്റിമറിക്കുന്ന തെരഞ്ഞെടുപ്പ് ഫലസൂചനകളാണ് നിലവിൽ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഭരണകക്ഷിയായ എസ്പിഡി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും തീവ്രവലതുപക്ഷ പാർട്ടിയായ ഓൾട്ടർനേറ്റീവ് ഫോർ ജർമനി (AfD) നേട്ടം കൊയ്ത് രണ്ടാമതെത്തുകയും ചെയ്തു. ജർമനിയുടെ യുദ്ധാനന്തര ചരിത്രത്തിൽ എസ്പിഡിക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയായാണ് ഫലം സൂചിപ്പിക്കുന്നത്.
ഫ്രഡ്രിച്ച് മേഴ്സ് നയിക്കുന്ന ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയന്റെ (CDU) നേതൃത്വത്തിലുള്ള കൺസർവേറ്റീവ് സഖ്യമായ CDU-CSU ആണ് നിലവിൽ മുന്നിട്ട് നിൽക്കുന്നത്. പ്രതിപക്ഷ സഖ്യമായ CDU-CSU 29 ശതമാനം വോട്ട് പെട്ടിയിലാക്കി. ഈ സാഹചര്യത്തിൽ മേഴ്സായിരിക്കും അടുത്ത ചാൻസലർ. രണ്ടാം സ്ഥാനത്തുള്ള AfD 20 ശതമാനം വോട്ടാണ് നേടിയിരിക്കുന്നത്. 2021ലെ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ ഇരട്ടിയാണിത്. കുടിയേറ്റവിരുദ്ധ നിലപാടുകളാണ് AfDക്ക് വോട്ട് വർദ്ധിക്കാൻ കാരണമായി കണക്കാക്കുന്നത്.
പാർലമെന്റിൽ ഒറ്റയ്‌ക്ക് ഭൂരിപക്ഷമില്ലാത്തതിനാൽ കൺസർവേറ്റീവ് സഖ്യത്തിന് ഭരണം പിടിക്കാൻ മറ്റ് ചെറുപാർട്ടികളെ ഒപ്പം നിർത്തേണ്ടി വരും. നിലവിലെ ചാൻസലറായ ഒലഫ് സ്കോൾസിന്റെ പാർട്ടിയായ എസ്പിഡിയാണ് പ്രധാന എതിരാളിയെങ്കിലും 16.5 ശതമാനം വോട്ടുള്ള ഇവരെ ഒരുപക്ഷെ കൂടെ നിർത്താനും സാധ്യതയുണ്ട്.
ചെറുപാർട്ടികൾക്ക് എത്രശതമാനം വോട്ട് ലഭിച്ചിട്ടുണ്ടെന്നതിൽ വ്യക്തത വന്നതിന് ശേഷമാകും ഏതെല്ലാം പാർട്ടികളെ ചേർത്തുനിർത്തണമെന്ന കാര്യത്തിൽ കൺസർവേറ്റീവ് സഖ്യം അന്തിമ തീരുമാനമെടുക്കുക. ഇതിനായി പൂർണമായ ഫലം പുറത്തുവരുന്നതുവരെ കാത്തിരിക്കേണ്ടി വരും.















