വിലപിടിപ്പുള്ള പല വസ്തുക്കളും അനധികൃതമായി കടത്തുന്നത് ശ്രദ്ധയിൽപ്പെടുമ്പോൾ ഉദ്യോഗസ്ഥർ അത് പിടിച്ചെടുക്കാറുണ്ട്. നിയമവിരുദ്ധമായി ഇറക്കുമതി ചെയ്യുകയും കടത്തിക്കൊണ്ടുവരികയും ചെയ്യുന്ന ഉത്പന്നങ്ങൾ പലപ്പോഴും ലഹരി മരുന്നുകളോ സ്വർണം, വജ്രം തുടങ്ങിയവയോ ഒക്കെ ആയിരിക്കും. എന്നാൽ പാശ്ചാത്യലോകത്ത് അൽപം വ്യത്യസ്തമാണ് കാര്യങ്ങൾ. ഈയിടെയായി അവിടെ ഏറ്റവുമധികം കടത്തുന്നത് കോഴിമുട്ടയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കാനഡയിൽ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി ഇറക്കുമതി ചെയ്യുന്ന വസ്തുക്കളിൽ ഏറ്റവുമധികമുള്ളത് കോഴിമുട്ടയാണെന്നാണ് റിപ്പോർട്ട്. ഇതു സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ വിശകലനം ചെയ്തതിൽ നിന്നാണ് ഈ റിപ്പോർട്ട് പുറത്തുവരുന്നത്. അമേരിക്കയും കാനഡയും തമ്മിലുള്ള താരിഫ് യുദ്ധത്തിന്റെ പ്രധാന കേന്ദ്രബിന്ദുവായ ഫെന്റനൈലിനെക്കാൾ മുട്ട അടക്കമുള്ള പോൾട്രി ഉൽപ്പന്നങ്ങളാണ് അനധികൃതമായി കടത്തുന്നതെന്ന് യുഎസ് കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നു.
എന്തുകൊണ്ട് കോഴിമുട്ട കടത്ത്????
അമേരിക്കയിൽ വ്യാപകമായി പടർന്നുപിടിച്ച പക്ഷിപ്പനി കാരണം നിരവധി കോഴികളെ കൊന്നൊടുക്കേണ്ടി വന്നിരുന്നു. ഇതിന്റെ ഭാഗമായി കോഴിമുട്ടയ്‌ക്ക് ക്ഷാമം വരികയും മുട്ടവില റോക്കറ്റ് പോലെ കുതിച്ചുയരുകയും ചെയ്തു. ഇതോടെയാണ് സമീപരാജ്യങ്ങളിൽ നിന്നുള്ള മുട്ടക്കടത്ത് അമേരിക്കൻ അതിർത്തികളിൽ വ്യാപകമായത്. യുഎസിലേക്ക് മുട്ടകൾ കടത്താൻ ശ്രമിക്കുന്ന കേസുകളിൽ 36 ശതമാനം വർധനവ് ഉണ്ടായെന്നാണ് റിപ്പോർട്ട്. 2024 ഒക്ടോബർ മുതലാണിത്. മെക്സിക്കൻ അതിർത്തിയോട് ചേർന്നുള്ള സാൻഡിയാഗോ ഓഫീസിൽ റിപ്പോർട്ട് ചെയ്ത മുട്ടക്കടത്ത് കേസുകളുടെ എണ്ണം 158 ശതമാനം വർദ്ധിച്ചെന്നതാണ് ഞെട്ടിപ്പിക്കുന്ന കണക്ക്.















