തിരുവനന്തപുരം: ഓട്ടോറിക്ഷയിൽ മീറ്റർ ഇട്ടില്ലെങ്കിൽ യാത്രയ്‌ക്ക് പണം നൽകേണ്ടതില്ലെന്ന സ്റ്റിക്കർ ഒട്ടിക്കണമെന്ന ഉത്തരവ് പിൻവലിക്കാൻ തീരുമാനിച്ച് സർക്കാർ. ഗതാഗത മന്ത്രിയുമായി തൊഴിലാളിയൂണിയൻ നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഉത്തരവ് പിൻവലിക്കാൻ തയ്യാറാണെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ്കുമാർ അറിയിച്ചതോടെ ഓട്ടോ തൊഴിലാളികൾ ഈ മാസം 18ന് നടത്താനിരുന്ന പണിമുടക്ക് പിൻവലിക്കും.
ഗതാഗതമന്ത്രി കെ.ബി ഗണേഷ്കുമാറുമായി നടത്തിയ മൂന്നാം വട്ട ചർച്ചയിലാണ് പ്രശ്നം സമവായത്തിലെത്തിയത്. “ഓട്ടോറിക്ഷയിൽ മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യ”മെന്ന സ്റ്റിക്കർ പതിക്കണമെന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഉത്തരവിനെതിരെ ഓട്ടോ തൊഴിലാളികൾ വലിയ പ്രതിഷേധം അറിയിച്ചിരുന്നു. സ്റ്റിക്കർ പതിച്ചില്ലെങ്കിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകില്ലെന്നായിരുന്നു സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഉത്തരവ്. തുടർന്ന് ഓട്ടോ തൊഴിലാളി യൂണിയനുകൾ സംയുക്തമായി ഗതാഗതമന്ത്രിയെ കണ്ട് രണ്ടുതവണ ചർച്ച നടത്തി. ഒടുവിൽ മൂന്നാമത് നടന്ന ചർച്ചയോടെയാണ് വിഷയം സമവായത്തിലായത്.
ഗതാഗതമന്ത്രി നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ പണിമുടക്ക് പിൻവലിക്കാനുള്ള തീരുമാനത്തിലാണ് ഓട്ടോ തൊഴിലാളി യൂണിയൻ.















