കോട്ടയം : കേരളത്തിൽ ലഹരി – ലവ് ജിഹാദുകൾക്ക് രഹസ്യ സംരക്ഷണം ഒരുക്കുന്നവരുടെ പൊയ്മുഖം വൈകാതെ അഴിഞ്ഞു വീഴുമെന്ന് ബിജെപി മദ്ധ്യമേഖലാ അധ്യക്ഷൻ എൻ.ഹരി. സമൂഹത്തിലെ ഒരു യാഥാർത്ഥ്യത്തെ ക്രൈസ്തവ മതമേലധ്യക്ഷന്മാർ പങ്കെടുത്ത ചടങ്ങിൽ ആവർത്തിച്ചതിന് പി. സി ജോർജിനെതിരെ യൂത്ത് കോൺഗ്രസ് – യൂത്ത് ലീഗ് പ്രവർത്തകർ നൽകിയ പരാതികൾ ആരെ സന്തോഷിപ്പിക്കാൻ ആണെന്ന് നന്നായി അറിയാം. കേരളത്തിൽ ഭീകരവാദ പ്രസ്ഥാനങ്ങൾക്കായി ഇത്തരത്തിലുള്ള മതംമാറ്റ പക്രിയ നടക്കുന്നു എന്നത് പച്ച പരമാർത്ഥമാണ്. അതിന്റെ പേരിൽ പി.സി ജോർജിനെ വേട്ടയാടാൻ അനുവദിക്കില്ലെന്നും എൻ.ഹരി കൂട്ടിച്ചേർത്തു .
പ്രണയകല്യാണങ്ങളിലൂടെ മതപരിവർത്തനം നടത്തുന്നവരെ സിറിയയിലേക്ക് കടത്തുന്നുവെന്ന് സിപിഎം നേതാവ് പി ജയരാജൻ ആശങ്ക പ്രകടിപ്പിച്ചതായി ഇടയ്‌ക്ക് റിപ്പോർട്ടുണ്ടായിരുന്നു. ലഹരി ഭീകരതയ്‌ക്കെതിരെ പാലാ രൂപത കെഎസ്ഇബിസി ടെംപറൻസ് കമ്മീഷന്റെ നേതൃത്വത്തിൽ നടത്തിയ സമ്മേളനത്തിലാണ് പി. സി ജോർജ് യാഥാർത്ഥ്യം തുറന്നുപറഞ്ഞത്. നാർക്കോട്ടിക് ജിഹാദിനെതിരെ സമുദായ അംഗങ്ങൾക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയ പാലാ രൂപതാ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടാണ് യോഗം ഉദ്ഘാടനം ചെയ്തത്.
നേരത്തെ ഈ പ്രസ്താവന നടത്തിയപ്പോൾ ബിഷപ്പിനെ പിന്തുണച്ച് രംഗത്ത് വന്നത് ബിജെപിയും പിസി ജോർജ് ഉൾപ്പെടുന്ന നേതാക്കളുമായിരുന്നു. ബിഷപ്പിനെതിരെ കേസെടുത്തത് ഇതേ വിഷയത്തിൽ ആണെന്നത് കേരളം മറന്നിട്ടില്ല. അതുകൊണ്ടുതന്നെ യൂത്ത് കോൺഗ്രസ് യൂത്ത് ലീഗ് പ്രവർത്തകർ പരാതി നൽകിയതിൽ അത്ഭുതമില്ല. ഇനി സമ്മേളനം സംഘടിപ്പിച്ചവർക്കെതിരെയും നീങ്ങുമോ എന്നാണ് അറിയാനുള്ളത്.
സംസ്ഥാനത്തെ ഹിന്ദു ക്രൈസ്തവ ഭവനങ്ങളിലെ ആശങ്കയാണ് ആ വേദിയിൽ ഒരിക്കൽ കൂടി പി. സി ജോർജ് പറഞ്ഞത്. പിസി ജോർജ് മാത്രമല്ല കേരളത്തിലെ ഉന്നത സ്ഥാനം അലങ്കരിച്ചിരുന്ന ഉദ്യോഗസ്ഥരിൽ പലരും ഇക്കാര്യം പലപ്പോഴും പൊതുവേദികളിൽ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ലവ് ജിഹാദ് എന്ന പേരിൽ മതം മാറ്റ പ്രക്രിയ നടക്കുന്നില്ലെന്ന് മാത്രമാണ് ഇതിനകം വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം ക്രിസ്ത്യൻ- ഹിന്ദു യുവതികളെ പ്രലോഭിപ്പിച്ച് ഒരു പ്രത്യേകം മതത്തിലേക്ക് പരിവർത്തനം ചെയ്യുകയും പിന്നീട് അവരെ നാടുകടത്തുന്നതും ഇതിനകം തന്നെ വെളിപ്പെട്ടിട്ടുള്ള കാര്യമാണെന്നും എൻ. ഹരി പറഞ്ഞു.















