ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ തഹാവൂർ ഹുസൈൻ റാണയെ (64) യുഎസിൽ നിന്നും ഇന്ത്യയിൽ എത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഡൽഹിയിലേക്ക് കൊണ്ടുവന്നത്. പാലം എയർഫോഴ്സ് സ്റ്റേഷനിലാണ് വിമാനം ഇറങ്ങിയത്. റാണയെ അറസ്റ്റ് ചെയ്യാനുള്ള നടപടിക്രമങ്ങൾ എൻഐഎ ആരംഭിച്ചു. എൻഐഎ കോടതിയിൽ ഓൺലൈനായാണ് ഹാജരാക്കുക.
ഇവിടെ നിന്നും കനത്ത സുരക്ഷാ വലയത്തിൽ എൻഐഎ ആസ്ഥാനത്തേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. ഇവിടെ വച്ചായിരിക്കും വൈദ്യ പരിശോധന നടക്കുക. എൻഐഎ ആസ്ഥാനത്തിന് മുന്നിൽ വലിയ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വഴികളിൽ ബിഎസ്എഫിനെ വിന്യസിച്ചിട്ടുണ്ട്. പൊലീസും കമാന്റോകളും ഒരുക്കിയ സുരക്ഷാ വലയത്തിലാണ് രാജ്യതലസ്ഥാനം.
തിഹാർ ജയിലിൽ റാണയെ പാർപ്പിക്കുമെന്നാണ് നിലവിലുള്ള റിപ്പോർട്ടുകൾ. ജയിലിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എൻഐഎ ഡിജി അടങ്ങുന്ന ഉന്നത തല സംഘവും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിലുള്ള സംഘവും റാണയെ ചോദ്യം ചെയ്യും.
2011 ഡിസംബറിലാണ് തഹാവൂർ റാണയ്‌ക്കെതിരെയും ഡേവിഡ് ഹെഡ്‌ലി (ദാവൂദ് ഗിലാനി) ക്കെതിരെയും എൻഐഎ കുറ്റപത്രം സമർപ്പിച്ചത്. ഭീകരാക്രമണക്കേസ് പ്രതിയായ റാണയെ ഇന്ത്യക്ക് കൈമാറുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകിയ ഉറപ്പ് ഇതോടെ പാലിക്കപ്പെട്ടിരിക്കുകയാണ്.
ലഷ്കർ ഇ ത്വയ്ബയുടെ സജീവ പ്രവർത്തകൻ ആയിരുന്നു പാകിസ്താനിയായ തഹാവൂർ റാണ.പാക് സൈന്യത്തിൽ ഡോക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. മുംബൈയിലെ 26/11 ആക്രമണത്തിന്റെ പ്രധാന സൂത്രധാരനാണ് ഇയാൾ. മുംബൈ ഭീകരാക്രമണത്തിനായി പ്രധാനപങ്കുവഹിച്ച പാകിസ്താനി-അമേരിക്കൻ ദാവൂദ് ഗിലാനിക്ക് (ഡേവിഡ് കോൾമാൻ ഹെഡ്ലി) യാത്രാരേഖകൾ സംഘടിപ്പിച്ച് നൽകിയത് തഹാവൂർ റാണയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
മുംബൈയിൽ എവിടെയെല്ലാം ആക്രമണം നടത്തണമെന്ന് നിരീക്ഷിച്ച് ഉറപ്പിച്ചത് ദാവൂദ് ഗിലാനിയായിരുന്നു. ഇയാൾ നിർദേശിച്ച സ്ഥലങ്ങളാണ് പിന്നീട് ലഷ്കർ ഭീകരർ ആക്രമിച്ചത്. ഭീകരർക്ക് ആവശ്യമായ ലോജിസ്റ്റിക്സ് പിന്തുണ തഹാവൂർ റാണ നൽകിയതായും ഇന്ത്യ കണ്ടെത്തിയിട്ടുണ്ട്.















