തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണത്തിൽ കെ.എം എബ്രഹാമിനെതിരെ കേസെടുത്ത് സിബിഐ. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് കെ.എം എബ്രഹാം. കൊച്ചി സിബിഐ യൂണിറ്റാണ് എബ്രഹാമിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നടപടി. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം സിബിഐ കോടതിയിൽ FIR ഇന്ന് സമർപ്പിക്കും.
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് എബ്രഹാമിനെതിരായ പരാതി. നിലവിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി CEOയുമായ എബ്രഹാം മുൻ ചീഫ് സെക്രട്ടറി കൂടിയാണ്. 2015ൽ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ആയിരുന്ന കാലത്ത് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് കാണിച്ച് പൊതുപ്രവർത്തകൻ നൽകിയ പരാതിയിലാണ് എബ്രഹാമിനെതിരെ നടപടി വരുന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരയ്‌ക്കൽ സമർപ്പിച്ച ഹർജി ഹൈക്കോടതി അംഗീകരിച്ചിരുന്നു. ഇതിന്മേലാണ് സിബിഐ നടപടി.
എബ്രഹാമിനെതിരായ സ്വത്ത് സമ്പാദന പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ശമ്പളമായി ലഭിക്കുന്ന തുകയേക്കാൾ പ്രതിമാസം വായ്പ അടച്ചതാണ് എബ്രഹാമിനെ വെട്ടിലാക്കിയത്. പരാതിക്കാസ്പദമായ സംഭവം നടന്ന കാലയളവിൽ കോടിതൾ വിലവരുന്ന വസ്തുവകകൾ വാങ്ങിക്കൂട്ടിയതും എബ്രഹാമിന് തിരിച്ചടിയായി.















