ഇസ്ലാമാബാദ്:ഝലം നദിയിൽ വെള്ളപ്പൊക്കം. ഇന്ത്യ ഇന്നലെ മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്ന് വിട്ടുവെന്നും ഇതാണ് ജലനിരപ്പ് ഉയരാൻ കാരണമെന്നുമാണ് പാകിസ്താന്റെ ആരോപണം. എന്നാൽ ഇന്ത്യ ഇത് അംഗീകരിച്ചിട്ടില്ല.
പാക് അധീന കശ്മീരിലെ ഝലം നദീ തീരത്തുള്ള പ്രദേശങ്ങളിലാണ് വെള്ളപ്പൊക്ക ഭീഷണിയുളളത്. നദീ തീരങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചതായും ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചതായും പാകിസ്താൻ പറയുന്നു.
പാക് അധീന കശ്മീരിലെ ഹത്തിയൻ ബാല ജില്ലയുടെ ഭൂരിഭാഗം പ്രദേശവും വെള്ളത്തിനടിയിലായി. പിഒകെയുടെ തലസ്ഥാനമായ മുസാഫറാബാദിലെയും ചകോതിയിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിയന്തര മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. കൊഹാല, ധാൽകോട്ട് എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലേക്കും വെള്ളം കയറിയതോടെ താമസക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
വ്യാപക കൃഷിനാശത്തിനും വെള്ളപ്പൊക്കം കാരണമായെന്ന് പ്രാദേശിക ഭരണകൂടം പറയുന്നു. ഹത്തിയൻ ബാലയിലെ ഭരണകൂടം താൽക്കാലിക ഷെൽട്ടറുകൾ സ്ഥാപിക്കുകയും രക്ഷാപ്രവർത്തകരെ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. ” കഴിയുന്നതെല്ലാം ഞങ്ങൾ ചെയ്യുന്നുണ്ട്, പക്ഷേ ഈ പ്രതിസന്ധിയുടെ വ്യാപ്തി വളരെ വലുതാണ്,” ജില്ലാ കമ്മീഷണർ ബിലാൽ അഹമ്മദ് പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ നയതന്ത്ര തലത്തിൽ തിരിച്ചടി ഇന്ത്യ ശക്തമാക്കിയിരുന്നു. സിന്ധു നദീജല കരാർ റദ്ദാക്കിയത് പാകിസ്താന് ഇരുട്ടടിയാകുകയും ചെയ്തു. ഇന്ത്യയുടെ അപ്രതീക്ഷിത നീക്കങ്ങളിൽ പാക് ഭരണകൂടം പ്രതിസന്ധിയിലായിരിക്കുകയാണ്.















