ന്യൂഡൽഹി: പഹൽഗാം ഭീകരാക്രണത്തിൽ ലഷ്‌കർ-ഇ-തൊയ്ബ കമാൻഡർ ഫാറൂഖ് അഹമ്മദിന്റെ പങ്ക് സ്ഥിരീകരിച്ച് ദേശീയ അന്വേഷണ ഏജൻസി. കശ്മീർ സ്വദേശിയായ ഇയാൾ പാക് അധിനിവേശ കശ്മീരിലുണ്ടെന്നാണ് എൻഐഎയുടെ നിഗമനം. കഴിഞ്ഞ ദിവസം ഫാറൂഖ് അഹമ്മദിന്റെ കുപ്‌വാരയിലെ വീട് സുരക്ഷാസേനയും പ്രാദേശിക ഭരണകൂടവും ചേർന്ന് തകർത്തിരുന്നു.
ഫാറൂഖ് അഹമ്മദിന്റെ നേതൃത്വത്തിൽ പിഒകെയിലും കശ്മീരിലും ലഷ്കർ സ്ലീപ്പർ സെൽ പ്രവർത്തിക്കുന്നുണ്ട്. രണ്ട് വർഷത്തിനിടെ കശ്മീരിൽ നടന്ന ഭീകരാക്രമണങ്ങൾക്ക് പിന്നിൽ ഭീകരശൃംഖലയാണെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചായിരുന്നു കശ്മീരിലെ സ്ലീപ്പർ സെല്ലുമായി ആശയവിനിമയം നടത്തിയത്.
പാകിസ്താനിലെ മൂന്ന് സെക്ടറുകളിൽ നിന്ന് കശ്മീരിലേക്ക് നുഴഞ്ഞുകയറ്റം നടത്താൻ അഹമ്മദ് സൗകര്യമൊരുക്കുന്നുണ്ടെന്നും വൃത്തങ്ങൾ പറഞ്ഞു. കുപ്‍വാരയിൽ ജനിച്ച് വളർന്ന ഇയാൾക്ക് താഴ്‌വരയിലെ രഹസ്യപാതകളെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. ഇന്റലിജൻസ് റിപ്പോർട്ട് പ്രകാരം, 1990 മുതൽ 2016 വരെയുള്ള കാലത്ത് നിരവധി തവണ ഇയാൾ പാകിസ്താനിലേക്കും തിരിച്ചും യാത്ര ചെയ്തിരുന്നു. പഹൽഗാം ആക്രമണത്തിന് പിന്നാലെ കശ്മീരിൽ നിന്നും ഇയാളുടെ സഹായികളെ എൻഐഎ കസ്റ്റഡിയിലെടുത്തിരുന്നു.
പഹൽഗാമിൽ ആക്രമണം നടത്തിയ മൂന്ന് ഭീകരരിൽ രണ്ട് പേർ പാകിസ്താനികളാണ്. തൽഹ എന്ന അലി ഭായ്, സുലൈമാൻ എന്ന ഹാഷിം മൂസ എന്നിവരാണിതെന്ന് തിരിച്ചറഞ്ഞിട്ടുണ്ട്. കശ്മീർ സ്വദേശിയായ ആദിൽ ഹുസൈൻ തോക്കറാണ് മൂന്നാമത്തെ ഭീകരർ. 2018 ൽ സ്റ്റുഡൻഡ് വിസയിൽ പാകിസ്താനിലേക്ക് പോയ തോക്കർ ലഷ്കർ ക്യാമ്പുകളിൽ നിന്നും പരിശീലനം നേടിയിരുന്നുവെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്.















