ഗുഹാവത്തി: ബ്രഹ്മപുത്ര നദിയിലെ നീരൊഴുക്കുമായി ബന്ധപ്പെട്ട പാകിസ്താന്റെ പരാമർശത്തിൽ കൃത്യമായ മറുപടിയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ബ്രഹ്മപുത്ര നദിയിൽ നിന്നുള്ള ജലം ചൈന തടസപ്പെടുത്തിയാൽ ഇന്ത്യ എന്തു ചെയ്യും എന്ന തരത്തിലായിരുന്നു പാകിസ്താന്റെ പരാമർശം.
‘ ബ്രഹ്മപുത്രയെ ചൈന നിയന്ത്രിക്കുമെന്ന പാകിസ്താന്റെ മോഹം വെറും സാങ്കൽപ്പികമാണ്. നിയന്ത്രിച്ചാൽ തന്നെ ഇന്ത്യയ്‌ക്ക് ഒന്നും സംഭവിക്കില്ല. ബ്രഹ്മപുത്രയുടെ 30–35% മാത്രമേ ചൈനയിലൂടെ ഒഴുകുന്നുള്ളൂ. ബാക്കി മുഴുവൻ ഇന്ത്യയിലൂടെയാണ് ഒഴുകുന്നത്. ശോഷിച്ചൊഴുകുന്ന നദി ഇന്ത്യയിൽ എത്തുമ്പോഴാണ് പരന്നൊഴുകുന്നത്. ഹിമാലയത്തിലെ മഞ്ഞാണ് നദി ജലത്തിന്റെ പ്രധാന സ്രോതസ്സ്. ബാക്കി ജലം മൺസൂണിന്റെ സംഭാവനയാണ്. ഇന്തോ-ചൈന അതിർത്തിയിൽ നദിയുടെ ഒഴുക്ക് ഏകദേശം 2,000–3,000 m³/s ആണെങ്കിൽ, മൺസൂൺ കാലത്ത് അസം സമതലങ്ങളിൽ ഇത് 15,000–20,000 m³/s ആണ്. ചൈന ജലപ്രവാഹം കുറക്കുകയാണെങ്കിൽ അത് അസാമിന് ഗുണം ചെയ്യുമെന്നും’ അദ്ദേഹം പറഞ്ഞു. മൺസൂണിലെ അധിക നീരൊഴുക്ക് അസമിൽ വെള്ളപ്പൊക്കത്തിന് കാരണമാകാറുണ്ട്,. ഇതാണ് ഹിമന്ത ബിശ്വ ശർമ്മ ഗുണം ചെയ്യുമെന്ന പറഞ്ഞതിന് പിന്നിൽ.
സിന്ധു നദിജല കരാർ ഇന്ത്യ മരവിപ്പിച്ചത് പാകിസ്താന് വലിയ തിരിച്ചടിയായിരുന്നു. വെള്ളപ്പൊക്കവും ജലക്ഷാമവും കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് പാകിസ്താൻ. ഇതിന് പിന്നാലെയാണ് സുഹൃത്തായ ചൈനയെ കൂട്ടുപിടിച്ച് കൊണ്ടുള്ള പരാമർശവുമായി പാകിസ്താൻ എത്തിയത്. എന്നാൽ ബ്രഹ്മപുത്രയെ ആയുധമാക്കാൻ ചൈന ഇതുവരെ ശ്രമിച്ചിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.















