കോഴിക്കോട്: മലാപ്പറമ്പിൽ ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് അനാശാസ്യ പ്രവർത്തനം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ സ്ത്രീകൾക്ക് പൊലീസുകാരുമായും ഇടപാട്. പ്രതികളുടെ ഫോണിൽ നിന്നും രണ്ട് പൊലീസുകാരുടെ വിവരങ്ങൾ ലഭിച്ചു. ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വയനാട് സ്വദേശിയായ ബിന്ദു, ഇടുക്കി സ്വദേശിയായ അഭിരാമി, ഉപേഷ് എന്നിവരാണ് കേസിൽ അറസ്റ്റിലായത്.
മുഖ്യ പ്രതിയുമായി സിറ്റിയിലെ ചില പൊലീസ് ഉദ്യോഗസ്ഥർ ഫോണിൽ ബന്ധപ്പെട്ടതായാണ് വിവരം. കൂടുതൽ തെളിവുകൾ കണ്ടെത്തുന്നതിനായി പ്രതികളുടെ മൊബൈൽ ഫോണുകൾ സിഡിആർ പരിശോധിക്കുന്നുണ്ട്. ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ ജോലിസ്ഥലത്ത് നിന്ന് മാറ്റിയതായാണ് വിവരം.
2022-ൽ മുഖ്യപ്രതിയായ ബിന്ദുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഈ സമയത്താണ് പൊലീസുകാരുമായി ബന്ധം സ്ഥാപിച്ചിരുന്നത്. ആ കേസ് കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷമാണ് സംഘം മലാപ്പറമ്പിൽ ഫ്ലാറ്റെടുത്ത് അനാശാസ്യം നടത്തിവന്നത്.
പ്രതികളുടെ ഫോണുകൾ വിശദമായി പരിശോധിക്കുന്നുണ്ട്. അനാശാസ്യകേന്ദ്രം നടത്താൻ ഇവർക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യവും അന്വേഷിച്ചുവരികയാണ്.















