തിരുവനന്തപുരം: മാസപ്പടി കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് വീണ വിജയൻ. ഹൈക്കോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് അവർ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. മാസപ്പടി കേസിലെ എസ്എഫ്‌ഐഒ ആരോപണങ്ങൾ തെറ്റാണെന്നും മുഖ്യമന്ത്രിയുടെ മകൾ അഭിപ്രായപ്പെടുന്നു. മുഖ്യമന്ത്രിയുടെ മകളായതിനാലാണ് തനിക്കെതിരെ കേസെടുത്തതെന്നും തന്നെ വേട്ടയാടുകയാണെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ അവർ പറയുന്നു.
പൊതു താൽപര്യ ഹർജി തന്നെ മോശക്കാരിയെന്ന് ചിത്രീകരിക്കാനാണ് എന്നും എസ്എഫ്‌ഐഒ അന്വേഷണം നടക്കുമ്പോൾ സിബിഐ ഉൾപ്പടെയുള്ള ഒരു ഏജൻസിക്കും സമാന്തര അന്വേഷണം നടത്താൻ അവകാശമില്ലെന്നും വീണ പ്രസ്താവിക്കുന്നു.
സാമ്പത്തിക ഇടപാടുകള്‍ സുതാര്യമെന്നു പറയുന്നവീണ കമ്പനി സ്ഥാപിച്ച് രണ്ടുവര്‍ഷത്തിന് ശേഷമാണ് അച്ഛന്‍ മുഖ്യമന്ത്രിയായത് എന്നും ചൂണ്ടിക്കാണിക്കുന്നു.
‘എക്‌സാലോജിക് ബിനാമി കമ്പനിയല്ല. ഞാൻ സ്ഥാപിച്ച് ഞാൻ തന്നെ നടത്തിയ കമ്പനിയാണ്. കമ്പനി രൂപീകരിക്കുന്ന സമയത്ത് തന്റെ പിതാവ് മുഖ്യമന്ത്രിയല്ല. 2014 ലാണ് കമ്പനി രൂപീകരിക്കുന്നത് 2016 ലാണ് പിതാവ് അധികാരത്തിൽ വരുന്നത്. എക്‌സാലോജിക്കിൽ പിതാവിനും ഭർത്താവിനും പങ്കില്ല. നടപടി ക്രമങ്ങളിലെ വീഴ്ച തിരുത്താനാണ് പിഴ ഈടാക്കിയത്’ എന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
ഹര്‍ജിയിലെ ആരോപണങ്ങള്‍ ബാലിശവും യാഥാര്‍ഥ്യവുമായി പുലബന്ധമില്ലാത്തതുമാണ് എന്നവകാശപ്പെടുന്ന വീണ എക്സാലോജിക്കിന്‍റെ പ്രവര്‍ത്തനങ്ങളില്‍ അച്ഛനോ ഭര്‍ത്താവിനോ യാതൊരു ബന്ധമില്ല എന്നും പറയുന്നു.















