ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ പൗരന്മാരെ തിരികെ എത്തിക്കാൻ ഓപ്പറേഷൻ സിന്ധുവുമായി കേന്ദ്രസർക്കാർ. ഇറാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചതിന് പിന്നാലെയാണിതും. ഇസ്രയേലിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കു ന്നവർ ടെൽ അവീവിലെ ഇന്ത്യൻ എംബസിയിൽ പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇസ്രയേലിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രകൾ കര അതിർത്തികൾ വഴിയും ശേഷം വിമാന മാർഗവുമായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഇതിനു വേണ്ട നടപടികൾ എംബസി സ്വീകരിക്കണമെന്നും നിർദേശിച്ചു. ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്നും ഇസ്രയേൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കണമെന്നും എംബസി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. സംശയം എന്തെങ്കിലുമുണ്ടെങ്കിൽ ടെൽ അവീവിലെ 24 മണിക്കൂറുമുള്ള കൺട്രോൾ റൂമിൽ ബന്ധപ്പെടാം. telephone numbers: +972 54-7520711; +972 54-3278392; email: [email protected].
വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്‌ക്കാണ് സർക്കാർ കൂടുതൽ മുൻഗണന നൽകുന്നതെന്നും കേന്ദ്രം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയും പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.















