ഗുവാഹത്തി: 24 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള ഇലകളുടെ ഫോസിൽ കണ്ടെത്തി. അസമിലെ മാകം കൽക്കരിപ്പാടത്തിൽ നിന്നാണ് ഇവ കണ്ടെത്തിയത്. ലക്നൗവിലെ ബീർബൽ സാഹ്നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോസയൻസസിലെ ഗവേഷണ സംഘം ഫോസിൽ ഇലകളെ കുറിച്ച് ഗവേഷണം നടത്തുകയും ഇവയ്‌ക്ക് നവീനകാലത്തെ സസ്യങ്ങളുമായി സാമ്യമുണ്ടെന്നും കണ്ടെത്തുകയും ചെയ്തു.
ഈ സവിശേഷമായ കണ്ടെത്തലുകൾ വടക്കുകിഴക്കൻ ഇന്ത്യയും പശ്ചിമഘട്ടവും തമ്മിലുള്ള ബന്ധത്തെ അടയാളപ്പെടുത്തുന്നു. ഉഷ്ണമേഖലാ സസ്യജാലങ്ങളായ നോതോപീജിയയുമായി ഈ ഫോസിലുകൾക്ക് ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. ഇവ പശ്ചിമഘട്ടത്തിൽ മാത്രമേ വളരുകയുള്ളൂ.
ഭുഗർഭ കാലഘട്ടത്തിന്റെ അവസാന കാലങ്ങളിൽ ഉണ്ടായിരുന്ന ഇലകളാണ് ഇവയെന്ന് ഗവേഷണസംഘം കണ്ടെത്തി. കൂടാതെ നോതോപീജിയയുടെ ഏറ്റവും പഴക്കമുള്ള ഫോസിൽ രേഖയാണിവ. ഭുഗർഭ കാലഘട്ടങ്ങളിൽ വടക്കുകിഴക്കൻ ഇന്ത്യയിൽ ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയാണ് ഉണ്ടായിരുന്നത്.
എന്നാൽ ഹിമാലയം ഉയരാൻ തുടങ്ങിയപ്പോൾ സാഹചര്യം മാറി. പ്രദേശം തണുക്കുകയും മഴ പെയ്യാൻ തുടങ്ങുകയും ചെയ്തു. ഇത് ഉഷ്ണമേഖലാ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയ്‌ക്ക് വെല്ലുവിളിയായി. തുടർന്ന് നോതോപീജിയ പോലെയുള്ള സസ്യങ്ങൾ വടക്കുകിഴക്കൽ പ്രദേശങ്ങളിൽ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു. ഈ കണ്ടെത്തൽ ഗവേഷണ ലോകത്തിന് തന്നെ പുയിയ മാറ്റം കൊണ്ടുവരുന്നതാണ്.















