ന്യൂഡൽഹി: പ്രതിരോധസേനയുടെ ശക്തി വർദ്ധിപ്പിക്കാനായി യുഎസിൽ നിന്നും ആറ് അപ്പാച്ചെ AH-64E ഹെലികോപ്റ്ററുകൾ വാങ്ങാൻ തയാറെടുത്ത് ഇന്ത്യ. പാക് അതിർത്തികളിൽ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് അപ്പാച്ചെ ഹെലികോപ്റ്ററുകൾ വാങ്ങാൻ തീരുമാനിച്ചത്.
2020-ൽ യുഎസുമായി ഒപ്പുവച്ച ആയുധ കരാറിന്റെ ഭാഗമായാണ് അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഇന്ത്യ വാങ്ങുന്നത്. 2024 ജൂണിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇത് മാറ്റിവയ്‌ക്കുകയായിരുന്നു. മൂന്ന് ഹെലികോപ്റ്ററുകൾ അടുത്ത ദിവസങ്ങൾക്കുള്ളിൽ ലഭിക്കും. ബാക്കി മൂന്നെണ്ണം വർഷാവസാനം ഇന്ത്യയിലെത്തുമെന്നാണ് വിവരം.
യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സത്ത് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഹെലികോപ്റ്റർ ഇടപാടുകളെ കുറിച്ച് ചർച്ച ചെയ്തത്. 2015-ൽ ഒപ്പുവച്ച പ്രത്യേക ഓർഡറിന്റെ ഭാഗമായി ഇന്ത്യൻ വ്യോമസേന 22 അപ്പാച്ചെ ഹെലികോപ്റ്ററുകളാണ് ഉൾപ്പെടുത്തിയിരുന്നത്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം രാജ്യത്തെ പടിഞ്ഞാറൻ അതിർത്തിയിലെ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമാണിത്.















