ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിനിടെ പഞ്ചാബിലെ താര വാലി ഗ്രാമത്തിൽ തമ്പടിച്ചിരുന്ന സൈനികർക്ക് ഭക്ഷണവും വെള്ളവുമെത്തിച്ച് നൽകിയ കുഞ്ഞ് ഹീറോ ഷ്വാൻ സിംഗിനെ അധികമാരും മറക്കാനിടയില്ല. പത്തുവയസുകാരന്റെ അചഞ്ചലമായ ദേശസ്‌നേഹത്തിനും സേവനമനോഭാവത്തിനും സൈനികരും അവന് ആദരം നൽകിയിരുന്നു. ഇപ്പോഴിതാ ഷ്വാന്റെ പഠനചിലവുകൾ പൂർണമായും സൈന്യം ഏറ്റെടുത്തിരിക്കുകയാണ്.
വലുതാകുമ്പോൾ സൈനികനാകണമെന്ന ഷ്വാന്റെ ആഗ്രഹത്തിന് പൂർണ പിന്തുണ വാഗ്ദാനം ചെയ്ത ഇന്ത്യൻ ആർമിയുടെ ഗോൾഡൻ ആരോ ഡിവിഷൻ പത്തുവയസുകാരനെ പഠനചിലവുകൾ പൂർണമായും വഹിക്കാൻ തയാറാണെന്ന് അറിയിച്ചു. ശനിയാഴ്ച ഫിറോസ്പൂർ കന്റോൺമെന്റിൽ നടന്ന പ്രത്യേക ചടങ്ങിൽ വെസ്റ്റേൺ കമാൻഡിന്റെ ജനറൽ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് ലെഫ്റ്റനന്റ് ജനറൽ മനോജ് കുമാർ കത്യാർ ഷ്വാൻ സിംഗിനെ ആദരിച്ചു. “ഒരു നിർണായക ഓപ്പറേഷനിടയിൽ ഷ്വാന്റെ നിസ്വാർത്ഥമായ പ്രവൃത്തി നമ്മുടെ ഇടയിലുള്ള നിശബ്ദ നായകന്മാരെ ഓർമ്മിപ്പിക്കുന്നു,” കുഞ്ഞു ബാലന്റെ ധൈര്യത്തെയും സേവന സന്നദ്ധതയെയും അഭിനന്ദിച്ചുകൊണ്ട് സൈന്യം പ്രസ്താവനയിൽ പറഞ്ഞു.
ഫിറോസ്പൂർ ജില്ലയിലെ മാംഡോട്ട് ഗ്രാമത്തിൽനിന്നുള്ള ധീരനായ നാലാം ക്ലാസ് വിദ്യാർത്ഥി, അന്താരാഷ്‌ട്ര അതിർത്തിക്ക് സമീപം പാകിസ്ഥാൻ സേനയുമായി രൂക്ഷമായ വെടിവയ്പ്പിൽ ഏർപ്പെട്ടിരുന്ന സൈനികർക്ക് ചായ, പാൽ, വെള്ളം, ഐസ്, ലസ്സി എന്നിവ വിതരണം ചെയ്യാൻ സ്വയമേവ മുന്നോട്ടുവരികയായിരുന്നു.















