കണ്ണൂർ: ദേവസ്വം ഭൂമിയിൽ പലസ്തീൻ അനുകൂല പരിപാടി നടത്തിയ ജമാഅത്തെ ഇസ്ലാമി പ്രവർത്തകർക്കെതിരെ കേസ്. ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർഥിനി വിഭാഗമായ ജി ഐ ഒയുടെ 30 പ്രവർത്തകർക്കെതിരെയാണ് കേസടുത്തത്. അനുമതിയില്ലാതെയാണ് ദേവസ്വം ഭൂമിയിൽ പലസ്തീൻ അനുകൂല പരിപാടി നടത്തിയത്. സമൂഹത്തിൽ സ്പർദ്ദയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരുവോണ ദിനത്തിൽ പരിപാടി നടത്തിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പഴയങ്ങാടി പൊലീസ് കേസെടുത്തിരിക്കുന്നത്. ജിഐഒ പ്രവർത്തകയായ അസ്ര ശിഹാബ് അടക്കം 30 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തിരുവോണ ദിനത്തിലാണ് മാടായിപ്പാറയിൽ പലസ്തീൻ അനുകൂല പ്രകടനം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പെൺകുട്ടികളും യുവതികളും പലസ്തീൻ കൊടിയുമായി മുദ്രാവാക്യം വിളിച്ച് നടന്നു നീങ്ങുന്നത് ഇതിൽ കാണാം.
അതിപുരാതനമായ മാടായിക്കാവിന്റെ അധീനതയിൽപ്പെട്ട സ്ഥലമാണ് മാടായിപ്പാറ. ഇവിടെ മറ്റ് പരിപാടികൾ നടത്താൻ പാടില്ലെന്ന് ഹൈക്കോടതിയുടെ നിർദ്ദേശമുണ്ട്. പരിസ്ഥിതി പ്രാധാന്യമുള്ള, ജൈവ വൈവിധ്യമുള്ള പ്രദേശത്താണ് യാതൊരു അനുമതിയും കൂടാതെയാണ് ജിഐഒ പ്രകടനം നടത്തിയത്.
സംഭവത്തിൽ ബിജെപിയും മാടായിപ്പാറ സംരക്ഷണ സമിതിയും പ്രതിഷേധവുമായി രംഗത്തെത്തി. പവിത്രമായ മാടായിപ്പാറയെ മലീമസപ്പെടുത്താൻ ഗൂഢ നീക്കമാണിതെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ല അദ്ധ്യക്ഷൻ കെ കെ വിനോദ് കുമാർ പറഞ്ഞു. ജമാ അത്തെ ഇസ്ലാമിയുടെ പോഷക സംഘടന രാജ്യദ്രോഹകുറ്റമാണ് ചെയ്തതതെന്നും അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.















