തിരുവനന്തപുരം: പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമ വേദിയിലെ കാലിക്കസേരകളുടെ ദൃശ്യങ്ങൾ നിർമിത ബുദ്ധി വച്ച് ഉണ്ടാക്കിയതാണെന്ന വിചിത്ര വാദവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ.
ഒഴിഞ്ഞ കസേരകളുടെ ദൃശ്യങ്ങൾ എഐയിലൂടെ ഉണ്ടാക്കിയതാണ്. 4,600 ത്തിലധികം പേര്‍ സംഗമത്തില്‍ പങ്കെടുത്തു. സംഗമം ലോക പ്രശസ്തമായ വിജയമാണ്, പരാജയമെന്നത് മാധ്യമപ്രചാരണമാണ്, അസ്വസ്ഥനും ക്ഷുഭിതനുമായി ഗോവിന്ദൻ പറഞ്ഞു. സിപിഎം നടത്തിയ പരിപാടിയാണ് പമ്പയിൽ നടന്നതെന്ന് വ്യക്തമാക്കുന്ന വാക്കുകളും ഗോവിന്ദന്റെ ഭാഗത്ത് നിന്നുണ്ടായി. ഞങ്ങൾ തീരുമാനിച്ചത് 3,000 പേരെ അതിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കാനാണെന്നും സ്വയം പരിഹാസ്യനായി സംസ്ഥാന സെക്രട്ടറി പറഞ്ഞു.
തികഞ്ഞ രാഷ്‌ട്രീയ ലക്ഷ്യത്തോടെ നടത്തിയ പരിപാടി പരാജയപ്പെട്ട എല്ലാ വേദനകളും കടിച്ചമർത്തി കൊണ്ടായിരുന്നു ഗോവിന്ദന്റെ വാക്കുകൾ. ആഗോള അയ്യപ്പ സംഗമത്തില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത 4245 പേരില്‍ പരിപാടിക്കെത്തിയത് വെറും 623 പേര്‍ മാത്രമായിരുന്നു. സ്പോട്ട് രജിസ്ട്രേഷനിലൂടെ ആളെ കൂട്ടാൻ ശ്രമിച്ചെങ്കിലും അതും നടന്നില്ല.
യുവതി പ്രവേശ വിഷയത്തിൽ കൈപൊള്ളിയ പിണറായി സർക്കാർ, മുറിവുണാക്കാമെന്ന വ്യാമോഹത്തിലാണ് ആഗോള അയ്യപ്പ സംഗമം നടത്തിയത്. എന്നാൽ പിണറായിയുടെ മനസ്സിലിരുപ്പ് നടന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് ജനപങ്കാളിത്തത്തിലുണ്ടായ കുറവ്. കൂടാതെ വിദേശത്ത് നിന്നുള്ള ക്ഷണിക്കപ്പെട്ട പ്രതിനിധികളും പരിപാടിക്ക് എത്തിയില്ല. അതുമാത്രമല്ല സിപിഎമ്മിൽ തന്നെ നല്ലൊരു വിഭാഗത്തിന് പിണറായിയുടെയും കൂട്ടരുടെയും പെട്ടെന്നുണ്ടായ കപട ഭക്തിയോട് വിയോജിപ്പാണ്.
സാധാരണയായി സിപിഎമ്മും സർക്കാരും നടത്തുന്ന പരിപാടികളിൽ കസേരകൾ ഒഴിഞ്ഞു കിടക്കുന്നത് അപൂർവ്വമാണ്. കാരണം കുടുംബശ്രീ, തൊഴിലുറപ്പ് തുടങ്ങി മേഖലയിലുള്ളവരെ നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും ആളെ കൂട്ടുന്നത് ഇവരുടെ സ്ഥിരം പരിപാടിയാണ്. എന്നാൽ ആഗോള അയ്യപ്പ സംഗമത്തിൽ ഈ സ്ഥിരം തന്ത്രം പയറ്റാൻ സാധിച്ചില്ല.















