ചെന്നൈ: നടനും രാഷ്‌ട്രീയ നേതാവുമായ വിജയിയുടെ പ്രചാരണ പരിപാടിക്കിടെ പൊതുമുതൽ നശിപ്പിച്ച സംഭവത്തിൽ തമിഴകം വെട്രി കഴകം ജില്ലാ നേതാക്കൾക്കെതരിരെ കേസെടുത്തു. പൊതുമുതൽ നശിപ്പിച്ചെന്നും വേളാങ്കണ്ണി പള്ളിയുടെ ഉടമസ്ഥതയിലുള്ള വിവാഹ ഓഡിറ്റോറിയത്തിന്റെ ചുറ്റുമതിൽ തകർത്തെന്നുമുള്ള പരാതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പൊതുമുതൽ നശിപ്പിച്ചതിനെതിരെ മദ്രാസ് ഹൈക്കോടതിയും ടിവികെയ്‌ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
നാഗപ്പട്ടണം, തിരുവാരൂർ ജില്ലകളിലെ നേതാക്കൾക്കെതിരെയാണ് കേസ്. നാഗപ്പട്ടണം, പുത്തൂർ എന്നിവിടങ്ങളിൽ പ്രചരണ റാലിയിൽ ആയിരക്കണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്. പരിസരങ്ങളിലുള്ള വീടുകളിലെ ടെറസുകളിലും മതിലുകളിലുമായാണ് പ്രവർത്തകരും ആരാധകരും എത്തിയത്. ഇതിനിടെയാണ് വേളാങ്കണ്ണി പള്ളിയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന കമ്യൂണിറ്റി ഹാളിന്റെ ചുറ്റുമാതിൽ ഇടിഞ്ഞുവീണത്.
വേളാങ്കണ്ണിയിലെ അധികൃതരുടെ പരാതിയെ തുടർന്ന് നാഗപ്പട്ടണം പൊലീസാണ് കേസെടുത്തത്. അനധികൃതമായി ഡിജിറ്റൽ ബാനറുകൾ സ്ഥാപിച്ചതിനും ടിവികെ പ്രവർത്തകർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വിഷയത്തിൽ ഇടപ്പെട്ട മദ്രാസ് ഹൈക്കോടതി, വിജയ്‌ക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. പാർട്ടി പരിപാടികളിൽ പ്രവർത്തകരെ നിയന്ത്രിക്കേണ്ടത് നേതാക്കന്മാരായിരിക്കണമെന്നും പൊതുസ്വത്തിനുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.















