വാഷിംങ്ടൺ: പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. പാക് സൈനിക മേധാവി അസിം മുനീറുമായും ട്രംപ് ചർച്ച നടത്തി. ‘മഹാനായ നേതാക്കൾ’ എന്നാണ് കൂടിക്കാഴ്ചയ്‌ക്ക് മുന്നോടിയായി ട്രംപ് പാക് നേതാക്കളെ വിശേഷിപ്പിച്ചത്.
യുഎസും പാകിസ്ഥാനും തമ്മിലുള്ള വ്യാപാര കരാറുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച നടന്നത്. ന്യൂയോർക്കിൽ യുഎൻ ജനറൽ അസംബ്ലിയിലായിരുന്നു കൂടിക്കാഴ്ച. ഈജിപ്ത്, ഇന്തോനേഷ്യ, ഖത്തർ, സൗദി അറേബ്യ, തുർക്കി എന്നിവയുൾപ്പെടെ അറബ് രാജ്യങ്ങളിലെയും നേതാക്കളുമായും ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു.
കഴിഞ്ഞ ദിവസമാണ് പാക് പ്രധാനമന്ത്രി വൈറ്റ്ഹൗസിൽ എത്തിയത്. ഇന്ത്യ-പാക് സംഘർഷം അവസാനിച്ചതിൽ തന്റെ ഇടപെടൽ ഉണ്ടായിരുന്നെന്ന ട്രംപിന്റെ അവകാശവാദം ഇന്ത്യ തള്ളിയിരുന്നു. വെടിനിർത്തലിൽ മറ്റൊരു രാജ്യത്തിനും പങ്കില്ലെന്നും ട്രംപിന്റെ വാദങ്ങൾ തെറ്റാണെന്നും ഇന്ത്യ ആവർത്തിച്ചു വ്യക്തമാക്കി. എന്നാൽ, പാകിസ്ഥാൻ അത് സമ്മതിക്കുകയായിരുന്നു. പിന്നാലെയാണ് പാകിസ്ഥാനുമായി ബന്ധം വളർത്തിയെടുക്കാനുള്ള ട്രംപിന്റെ ശ്രമം.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഭീകരതയെ പിന്തുണയ്‌ക്കുന്ന പാകിസ്ഥാന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച നേതാക്കളിലൊരാളാണ് ട്രംപ്. ഭീകരർക്കും ഭീകരപ്രവർത്തനങ്ങൾക്കും കുടപിടിക്കുന്നത് പാകിസ്ഥാനാണെന്ന് വ്യക്തമായതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് വിള്ളൽ വീണിരുന്നു. എന്നാൽ ഇന്ത്യയ്‌ക്ക് മേൽ തീരുവ ഉയർത്തിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇന്ത്യ-യുഎസ് ബന്ധം വഷളായിരിക്കുന്നതിനിടെയാണ് ഈ കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്.















