ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയിൽ നിന്നാണ് മരിച്ചവരുടെ കുടുംബാങ്ങൾക്ക് ധനസഹായം നൽകുന്നത്. പരിക്കേറ്റവരുടെ തുടർ ചികിത്സയ്‌ക്ക് 50,000 രൂപയും അനുവദിച്ചിട്ടുണ്ട്. പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്.
കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 39 പേരാണ് കഴിഞ്ഞ ദിവസം നടന്ന റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചത്. ഇതിൽ 10 പേർ പ്രായപൂർത്തിയാകാത്ത കുട്ടികളാണ്. സംഭവത്തിൽ ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം. മതിയായ സുരക്ഷ ഉറപ്പാക്കുന്നതിലും ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിലും വൻ വീഴ്ചയുണ്ടായി.
ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് വിജയ് 20 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട് മുഖ്യമന്ത്രിയുമായും ഗവർണറുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിച്ചിരുന്നു. തിക്കും തിരക്കും ഉണ്ടായതിനെ കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സർക്കാരിനോട് വിശദമായ റിപ്പോർട്ട് തേടി.
മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് അരുണ ജഗദീശന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവർക്ക് 10 ലക്ഷവും പരുക്കേറ്റവർക്ക് 1 ലക്ഷം രൂപയും സഹായം നൽകും.















