പത്തനംതിട്ട: നവീകരിച്ച സ്വർണപ്പാളികൾ ഈ മാസം തന്നെ പുനഃസ്ഥാപിക്കും. ഒക്ടോബർ 17-ാം തീയതിയാണ് സ്വർണപ്പാളികൾ പുനഃസ്ഥാപിക്കുന്നത്. സ്വർണപ്പാളികൾ പുനഃസ്ഥാപിക്കാൻ ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക പൂജകളോടെയായിരിക്കും പുനഃസ്ഥാപിക്കുന്നത്.
തുലാമാസ പൂജകൾക്കായി ഒക്ടോബർ 17-ാം തീയതി വൈകിട്ട് അഞ്ച് മണിക്കാണ് നട തുറക്കുന്നത്. ഇതിന് മുന്നോടിയായിരിക്കും സ്വർണപ്പാളി സ്ഥാപിക്കുക.
ദ്വാരകപാലക ശിൽപവും ഉണ്ണി കൃഷ്ണൻ പോറ്റിയും ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് നവീകരിച്ച സ്വർണപ്പാളികൾ ശബരിമലയിലെത്തിച്ചത്. നിലവിൽ ദേവസ്വം ബോർഡിന്റെ സ്ട്രോഗ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്.
കഴിഞ്ഞദിവസം സ്വർണപ്പാളി കേസന്വേഷണവുമായി ബന്ധപ്പെട്ടുള്ള നിർണായക രേഖകൾ പൊലീസ് കണ്ടെത്തിയിരുന്നു. ദേവസ്വത്തിന്റെ മരാമത്ത് ഓഫീസിൽ നിന്നാണ് രേഖകൾ കണ്ടെത്തിയത്. 1998-ൽ വിജയ് മല്യ നൽകിയ 30 കിലോ സ്വർണം എന്ത് ചെയ്തെന്നതിനെ കുറിച്ച് വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുന്നുണ്ട്.















